
കൊച്ചി: സിമന്റും സ്റ്റീലും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വില കുറയാനുള്ള സാദ്ധ്യത സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയ്ക്ക് ആവേശം പകരുന്നു.
കഴിഞ്ഞ നാല് വർഷത്തെ ദുരിതകാലം മറികടന്ന് മികച്ച വളർച്ച നേടാനാകുമെന്നാണ് പ്രമുഖ ബിൽഡർമാർ പ്രതീക്ഷിക്കുന്നത്.
ഓഹരി, കമ്പോള ഉത്പന്ന, സ്വർണ വിപണികൾ നിക്ഷേപകർക്ക് വൻ നേട്ടം നൽകിയതിനാൽ ഭൂമി, ഫ്ളാറ്റ്, അപ്പാർട്ട്മെന്റ്, വീട് എന്നിവയുടെ വില്പനയിൽ വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്.
ആഗോള മാന്ദ്യം ശക്തമായതിനാൽ വായ്പകളുടെ പലിശ സെപ്തംബറിന് ശേഷം കുറയുമെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്.
കാർഷിക മേഖലയിലെ ഉണർവും റിയൽ എസ്റ്റേറ്റ് രംഗത്തിന് ഗുണമാകും. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്‌ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കുമൊപ്പം ഭൂമിയുടെ വിൽപ്പനയിലും മികച്ച ഉണർവ് ദൃശ്യമാണ്.
വൻകിട, ഇടത്തരം നഗരങ്ങളിലാണ് നിലവിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഒഴുകിയെത്തുന്നത്. നിർമ്മാണം പൂർത്തിയായ ഫ്‌ളാറ്റുകളും വില്ലകളും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ശക്തമായ നിയന്ത്രണ സംവിധാനം വന്നതോടെ നിക്ഷേപകർക്ക് ഈ രംഗത്ത് വിശ്വാസ്യത വർദ്ധിച്ചു.