
പൊതുവിതരണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ 3872 റേഷൻകടകള്‍ പൂട്ടാൻ ശുപാർശ. റേഷൻവ്യാപാരികളുടെ വേതനപരിഷ്കരണമടക്കമുള്ള പ്രശ്നം പഠിക്കാൻ നിയോഗിച്ച റേഷനിങ് കണ്‍ട്രോളർ കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടേതാണ് നിർദേശം.
13872 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. ഒരു കടയില്‍ പരമാവധി 800 കാർഡുകള്‍ എന്നനിലയില്‍ ക്രമീകരിച്ചാല്‍ കടകളുടെ എണ്ണം 10,000 ആക്കി കുറയ്ക്കാം. ഇങ്ങനെ കുറച്ചാല്‍ റേഷൻ വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മിഷൻ ലഭിക്കും.
തെക്കൻ ജില്ലകളില്‍ റേഷൻകടകളുടെ എണ്ണം കൂടുതലാണ്. 15 ക്വിന്റലില്‍ താഴെ ഭക്ഷ്യധാന്യം വില്‍ക്കുന്ന 85 റേഷൻകടകള്‍ സംസ്ഥാനത്തുണ്ട്. അവ തുടരണമോയെന്നു പരിശോധിക്കണം. ഒരു ലൈസൻസിയുടെ അധികച്ചുമതലയില്‍ പ്രവർത്തിക്കുന്ന മറ്റു കടകളെ ലയിപ്പിച്ച് ഒന്നാക്കണം.
സബ്സിഡിയുള്ളതും ഇല്ലാത്തതുമായ മുൻഗണനാവിഭാഗങ്ങള്‍ക്ക് റേഷൻ നല്‍കാൻ കേന്ദ്രസഹായമില്ല. പദ്ധതീതര വിഹിതത്തില്‍നിന്നാണ് ഇതിനു റേഷൻവ്യാപാരികള്‍ക്കു കമ്മിഷൻ നല്‍കുന്നത്.
റേഷൻകടകള്‍ പൂട്ടിക്കൊണ്ടല്ല, വ്യാപാരികളുടെ വേതനം വർധിപ്പിക്കേണ്ടതെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു.
റേഷൻകടകള്‍ ലാഭത്തിലാക്കാൻ
- സ്ഥലസൗകര്യമുള്ള എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കണം.
- കെ-സ്റ്റോർ ഇടവേളകളില്ലാതെ പ്രവർത്തിക്കാൻ അനുമതി നല്‍കണം.
- പാല്, മുട്ട, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൊതുവിപണിയെക്കാള്‍ വിലകുറച്ചുവില്‍ക്കുന്ന കേന്ദ്രങ്ങളായി റേഷൻകടകളെ മാറ്റണം.
- കെ-സ്റ്റോറുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണം.
- പ്രാദേശിക കാർഷിക-മലഞ്ചരക്ക് ഉത്പന്നങ്ങള്‍, മൂല്യവർധിത ഉത്പന്നങ്ങള്‍ എന്നിവയും വില്‍ക്കാനാകണം.