
കൊച്ചി: സർക്കാരിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാന വകുപ്പായ രജിസ്ട്രേഷൻ വകുപ്പ് ഈ വർഷം പ്രതീക്ഷിക്കുന്നത് 5500ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ. 2023-24ൽ 5013.67 കോടി രൂപയായിരുന്നു വരുമാനം.
എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രിൽ മുതൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാർ ഓഫീസുകൾ പ്രവർത്തിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും വരുമാന കാര്യങ്ങളിൽ വകുപ്പ് നല്ല നേട്ടമുണ്ടാക്കും. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് തന്നെ നടപ്പു സാമ്പത്തിക വർഷത്തെ വരുമാനം 5000 കോടി കവിഞ്ഞിട്ടുണ്ട്.
ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആധാരങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഈ സാമ്പത്തിക വർഷത്തെ വരുമാനം 5500 കോടിയിൽ കവിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവൽകരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിനകം തന്നെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ കൂടുതൽ സുതാര്യമായും സുഗമമായും ലഭ്യമാക്കുക എന്നതാണ് പരിഷ്‌ക്കരണങ്ങളുടെയെല്ലാം ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ- രജിസ്‌ട്രേഷൻ – സർവേ വകുപ്പുകളുടെ സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’ പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ നടപ്പാക്കി. ഇതിന്റെ ഫലങ്ങൾ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പിലാക്കുന്നതോടെ ഭൂമിസംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ പണമിടപാടുകളും ഇ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റി ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും. സബ്ബ് രജിസ്ട്രാറാഫീസുകളിൽ ജനകീയ സമിതികൾ രൂപീകരിക്കും. അതിനാവശ്യമായ നിർദേശങ്ങൾ നൽകി.
ഇത്തരം പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുമ്പോൾ ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന സബ്ബ് രജിസ്ട്രാറാഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങളും പരിമിതികളും പരിശോധിച്ച് പരിഹരിക്കേണ്ടതായിട്ടുണ്ട്.
അതുകൊണ്ടാണ് ഓരോ ജില്ലയിലും നേരിട്ട് ചെന്ന് നേട്ടങ്ങളും അതോടൊപ്പം പ്രശ്‌നങ്ങളും വിലയിരുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ആധുനികവൽകരണ നടപടികൾ വേഗത്തിലാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ സുഗമവും സുതാര്യവുമായി ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാർ ഉൾപ്പെടെയുള്ളവരുടെ പൂർണ സഹകരണം ഉറപ്പാക്കി എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.