സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വ്യാപാരികളുടെ ലൈസൻസ് പുതുക്കാനുള്ള നിബന്ധനകൾ ഊരാക്കുടുക്കാകുന്നു

തിരുവനന്തപുരം: ചെറുകിട വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ കെ സ്മാർട് വഴി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ വ്യാപാരികൾക്ക് ഊരാക്കുടുക്കാകുന്നു.

നഗരസഭ, കോർപറേഷൻ പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ സ്മാർട് വഴി ലൈസൻസ് പുതുക്കേണ്ടത്. വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാമെന്ന് മന്ത്രി എം.ബി.രാജേഷ് ഉറപ്പുനൽകിയെങ്കിലും നടപടിക്രമങ്ങളിൽ ഇളവു വരുത്തിയില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

അപേക്ഷയോടൊപ്പം ഇത്തവണ ഓരോ വ്യാപാരിയും സത്യവാങ്മൂലം ഒപ്പിട്ടു നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. സെപ്റ്റംബർ വരെയുള്ള കെട്ടിട നികുതി അടച്ച രസീത് അപ്‌ലോഡ് ചെയ്യണം.

കെട്ടിട ഉടമയാണ് കെട്ടിട നികുതിയടയ്ക്കേണ്ടത്. ചില ഉടമകൾക്കു കെട്ടിടനികുതി കുടിശികയുമുണ്ട്. ഇതുമൂലം ലൈസൻസ് പുതുക്കാനാകാത്തവരുമുണ്ട്.

ഹരിതകർമ സേനയ്ക്കുള്ള യൂസർ ഫീ അടയ്ക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. പണമടച്ച ബില്ലും അ‌പ‌്‌ലോഡ് ചെയ്യണം. മാലിന്യമില്ലാത്ത കടകളും ഫീസ് അടയ്ക്കേണ്ടി വരുന്നു.

മാലിന്യമിടാൻ ജൈവം, അജൈവം, അപകടകരമായ മാലിന്യം എന്നിങ്ങനെ 3 ബിന്നുകൾ സ്ഥാപിക്കണം. ഇത് പൊതുജനങ്ങൾക്കും മാലിന്യമിടാൻ പറ്റുന്ന തരത്തിലാകണം. ഇതിനെയും വ്യാപാരികൾ എതിർക്കുന്നു.

കടയുടെ മുന്നിൽ മാലിന്യക്കൂമ്പാരമാകുമെന്നും പൊതുജനങ്ങളുമായി തർക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് വ്യാപാരികളുടെ ആശങ്ക. കടയിലെ ജീവനക്കാർക്കും ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറി സംബന്ധിച്ചും സത്യവാങ്മൂലം നൽകണം.

ചെറിയ കടകൾക്ക് സമീപം ശുചിമുറി സൗകര്യമില്ലെന്നതാണു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്താണെന്ന് അറിയിക്കണം. ചില വിഭാഗം വ്യാപാരികൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസിയും അപ്‌ലോഡ് ചെയ്യണം.

ചെറുകിട വ്യാപാരികൾക്ക് ഇതൊന്നും താങ്ങാനാവില്ലെന്നു സർക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി. വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

എന്നാൽ രണ്ടു ലക്ഷത്തോളം ചെറുകിട വ്യാപാരികളിൽ 1.5 ലക്ഷം പേരും ലൈസൻസ് പുതുക്കിയെന്ന് കെ സ്മാർട് അധികൃതർ അറിയിച്ചു. 12,000 പുതിയ അപേക്ഷകരും വന്നിട്ടുണ്ട്.

X
Top