
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയിൽ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439 കോടി രൂപയാണ്.
കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരമാണ് നവീകരണം. 42 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. നിർമാണജോലികൾ ഉടൻ തുടങ്ങിയേക്കും.
വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയിൽ)റെയിൽ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എൽ.)മാണ്. 27 റെയിൽവേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്.
വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യത്തോടെ ഇരിപ്പിടങ്ങൾ. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകൾ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകൾ എന്നിവ നിർമിക്കും.
ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. അനാവശ്യ തിരക്കു കുറയ്ക്കാൻ ഈ നിയന്ത്രണങ്ങൾ സഹായകമാകും.
ട്രെയിൻ വിവരങ്ങൾ അറിയാൻ കൂടുതൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
അക്വാ ഗ്രീൻ നിറത്തിലാകും മേൽക്കൂര. ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ രൂപരേഖയിലുണ്ട്.
തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ.
പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകൾ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം.
400 കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സൗകര്യപ്രദമായ മൾട്ടിലെവൽ കാർ പാർക്കിങ് കൂടി ഉൾപ്പെടുത്തും.