
മുംബൈ: പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില് റിസര്വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്ധന കാല് ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി. മൂന്നു ദിവസത്തെ ആര്ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്ണര് ശക്തികാന്ത ദാസ് നിരക്ക് വര്ധന പ്രഖ്യാപിച്ചത്.
മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയര്ത്തിയതിനുശേഷം ഡിസംബറില് 0.35 ബേസിസില് പോയന്റില് വര്ധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷം ഇതുവരെയുള്ള റിപ്പോ നിരക്കിലെ വര്ധന 2.50ശതമാനമാണ്.
അടുത്ത മാസങ്ങളില് കൂടി പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്ജിക്കുമെന്നാണ് വിലയിരുത്തല്. 2023-2024 സാമ്പത്തിക വര്ഷത്തിന്റെ തുടക്കത്തില് നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബര്, ഡിസംബര് മാസങ്ങളില് ആര്ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെയായിരുന്നു. 2022 ജനുവരി മുതല് തുടര്ച്ചയായി മൂന്നു പാദങ്ങളില് ഉയര്ന്ന നിരക്കില് തുടര്ന്ന ശേഷമായിരുന്നു നേരിയ തോതില് ഇടിവുണ്ടായത്.
ആർബിഐ നിരക്കുയർത്തിയതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവവ് കാലയളവോ വർധിക്കും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്.