
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ആൻറിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകള്‍. മരുന്നുകളുടെ വിലയില്‍ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ചെലവുകളും വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിത മരുന്നുകളുടെ വില വർധിപ്പിക്കുന്ന നീക്കം ഫാർമസ്യൂട്ടിക്കല്‍ ഇൻഡസ്ട്രിക്ക് ആശ്വാസം നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി) ജനറല്‍ സെക്രട്ടറി രാജീവ് സിംഗാള്‍ ബിസിനസ് ടുഡേയോട് പറഞ്ഞു.
ഏകദേശം 90 ദിവസത്തെ വില്‍പ്പനയ്ക്കുള്ള മരുന്നുകള്‍ ഏത് സമയത്തും വിപണിയില്‍ ഉണ്ടാകും. അതുകൊണ്ട് വില വർധനവ് പ്രതിഫലിക്കാൻ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.