
കൊച്ചി: ജീവനക്കാരുടെ അക്കൗണ്ടില്‍ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസികള്‍(സി.ബി.ഡി.സി) നിക്ഷേപിച്ച് ഇ റുപ്പിക്ക് പ്രചാരം വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. തുടക്കത്തില്‍ ഓഫീസർമാരുടെ റീ ഇമ്ബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളാണ് ഡിജിറ്റല്‍ വാലറ്റില്‍ ഇടുന്നത്.
അടുത്ത ഘട്ടത്തില്‍ മറ്റ് ആനുകൂല്യങ്ങളും ഡിജിറ്റല്‍ കറൻസിയായി കൈമാറാനാണ് നീക്കം. അതിവേഗത്തിലും സുരക്ഷിതമായും പേയ്‌മെന്റ് നടത്താനാകുന്ന പുതിയ ഓപ്ഷനായി ഡിജിറ്റല്‍ കറൻസിയെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ക്രിപ്‌റ്റോ കറൻസികള്‍ക്ക് ബദലായി കേന്ദ്ര ബാങ്കുകളുടെ ഉറപ്പോടെ ഇറക്കുന്ന പേപ്പർ കറൻസികളുടെ ഡിജിറ്റല്‍ രൂപമാണിത്.
2022 ഡിസംബറിലാണ് സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസിയായ ഇ റുപ്പിയുടെ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. സാധാരണ നിക്ഷേപങ്ങളില്‍ നിന്ന് വിഭിന്നമായി ഇ റുപ്പി റിസർവ് ബാങ്കിന്റെ ഉത്തരവാദിത്വമാണ്.
ഒരാള്‍ എസ്.ബി അക്കൗണ്ടില്‍ നിന്ന് പണം ഇ റുപ്പിയായി മാറ്റുമ്പോള്‍ തത്തുല്യമായ തുക അക്കൗണ്ടില്‍ നിന്ന് കുറയും. എന്നാല്‍ ഈ തുകയ്ക്ക് പലിശ ലഭിക്കില്ലെന്നതാണ് നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസമാകുന്നത്.
ഇ റുപ്പിയുടെ ഉപയോഗ രീതി
- ഉപയോക്താവിന് സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസിയാക്കി മാറ്റാം
- ഇതോടെ അക്കൗണ്ടില്‍ നിന്ന് തത്തുല്യമായ തുക കുറയും. ഈ തുക ഉപയോക്താവിന്റെ ഡിജിറ്റല്‍ വാലറ്റില്‍ സൂക്ഷിക്കാം.
- സാധനങ്ങളോ സേവനങ്ങളോ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമ്ബോള്‍ യു.പി.ഐ ഉപയോഗിച്ച് പേയ്മെന്റ് നടത്തി ഈ തുക ചെലവഴിക്കാം.
- വിദേശ രാജ്യങ്ങളിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും ചെലവ് കുറച്ചും പണമയക്കാൻ ഇ റുപ്പി സഹായകരമാകും.
- ചെലവഴിക്കാത്ത തുക തിരിച്ച് സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും.