
കൊച്ചി: പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ചും രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ 83,000ഓളം വരുന്ന പെട്രോൾ പമ്പുടമകൾക്കും 10 ലക്ഷത്തോളം ജീവനക്കാർക്കും ഇതു നേട്ടമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
ഡീലർ കമ്മിഷൻ വർധിപ്പിച്ചതോടെ പെട്രോൾ പമ്പുകളിലെ സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഓരോ ദിവസവും ശരാശരി 7 കോടി ഉപഭോക്താക്കൾ പെട്രോൾ പമ്പിലെത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ പെട്രോളിന് കിലോലിറ്ററിന് 1,868.14 രൂപയും ഒപ്പം ബില്ലിങ് വിലയിൽ 0.875 ശതമാനവുമാണ് ഡീലർ കമ്മിഷൻ. ഡീസലിന് ഇത് യഥാക്രമം 1,389.35 രൂപയും 0.28 ശതമാനവുമാണ്. ഇതിന്മേലാണ് പെട്രോളിന് 65 പൈസയും ഡീസലിന് 44 പൈസയും കൂടുന്നത്.