ന്യൂഡൽഹി: പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി 17,500 രൂപ ആദായ നികുതിയിൽ ലാഭിക്കാന്‍ സാധിക്കും.
രസീതുകളോ ചെലവ് തെളിവുകളോ ആവശ്യമില്ലാതെ നികുതിദായകർക്ക് അവരുടെ നികുതി വിധേയമായ വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.
നികുതി വിധേയമായ വരുമാനം കുറയ്ക്കുകയും അതുവഴി മൊത്തത്തിലുള്ള നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ശമ്പളമുള്ള വ്യക്തികൾക്കും പെൻഷൻകാർക്കും 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
നികുതിദായകർ ഒഴിവാക്കൽ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ഈ കിഴിവ് ഡിഫോൾട്ടായി ബാധകമാണ്. കൂടാതെ, സെക്ഷൻ 87 എ പ്രകാരം നികുതി ഇളവിന് അർഹമായ വരുമാന പരിധി 7 ലക്ഷം രൂപയായും ഉയർത്തി.
കുടുംബ പെൻഷനിൽ നികുതിയിളവ് വർദ്ധിപ്പിക്കാനും ബജറ്റില്‍ നിർദ്ദേശമുണ്ട്. പുതിയ പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാകും. സാമ്പത്തിക ആവശ്യങ്ങൾക്കായി കുടുംബ പെൻഷനെ ആശ്രയിക്കുന്ന പെൻഷൻകാർക്ക് ആശ്വാസം നൽകുന്നതാണ് ഇത്.
ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് (എൻ.പി.എസ്) തൊഴിലുടമകളുടെ സംഭാവനയ്ക്കുള്ള നികുതി കിഴിവ് പരിധി 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തി. ജീവനക്കാരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാൻ കൂടുതൽ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.
പുതിയ നികുതി വ്യവസ്ഥയിൽ നികുതി നിരക്ക് ഘടന
0-3 ലക്ഷം രൂപ: ഇല്ല
3-7 ലക്ഷം രൂപ: 5%
7-10 ലക്ഷം രൂപ: 10%
10-12 ലക്ഷം രൂപ: 15%
12-15 ലക്ഷം രൂപ: 20%
15 ലക്ഷത്തിന് മുകളിൽ: 30%
കോർപ്പറേറ്റ് നികുതി
വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമായും ബജറ്റില്‍ കുറച്ചു. ലളിതമാക്കിയ കോർപ്പറേറ്റ് നികുതി വ്യവസ്ഥയിൽ നിന്നാണ് 58 ശതമാനവും നികുതിയും വരുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.