
ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിഹിതം റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി.
റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ലഭിക്കുന്ന എണ്ണയാണ് ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്‌ട്രവും ഉപഭോക്താവുമായ ഇന്ത്യ, ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ കിഴിവില്‍ വാങ്ങുന്നുണ്ട്.
2025 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 4.88 ദശലക്ഷം ബാരല്‍ (ബിപിഡി) എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 5% വളര്‍ച്ചയാണ് എണ്ണ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്.
ഇതില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി 7.3% ഉയര്‍ന്ന് 1.76 ദശലക്ഷം ബാരലായി. ഇന്ത്യന്‍ എണ്ണ ഇറക്കുമതിയുടെ 36% റഷ്യയില്‍ നിന്നായിരുന്നു. അതേസമയം ഒപെക്കിന്റെ വിഹിതം 48.5% ആയി കുറഞ്ഞു.
ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും ചില പരമ്പരാഗത വിതരണക്കാരില്‍ നിന്നുള്ള ഉയര്‍ന്ന നിരക്കും ഇന്ത്യയെ അസംസ്‌കൃത എണ്ണയുടെ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും റഷ്യ പോലുള്ള വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും വിലകുറഞ്ഞ എണ്ണ സ്വീകരിക്കാനും പ്രേരിപ്പിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇറാഖും സൗദി അറേബ്യയും ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ അസംസ്‌കൃത എണ്ണ സ്രോതസ്സുകളായിരുന്നു. ഈ കാലയളവില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള കുറഞ്ഞ ഇറക്കുമതിയാണ് ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ഒപെക് വിഹിതം കുറച്ചത്.