
ഇപ്പോഴും പണം കിട്ടാതെ സഹാറ നിക്ഷേപകർ. ഇന്ത്യൻ ഗവൺമെൻ്റ് ആരംഭിച്ച സഹാറ നിക്ഷേപകർക്കുള്ള റീഫണ്ട് പ്രക്രിയ ഇഴയുന്നതായി റിപ്പോർട്ടുകൾ. തുക തിരികെ ലഭിക്കുന്നതിൽ നിക്ഷേപകർ ഇപ്പോഴും വലിയ കാലതാമസം നേരിടുകയാണ്.
പണം തിരികെ നൽകുന്നതിനായി പ്രത്യേക പോർട്ടൽ രൂപീകരിച്ചിട്ടും നിക്ഷേപകരിൽ ഭൂരിഭാഗം പേർക്കും പണം തിരികെ ലഭിച്ചിട്ടില്ല എന്നാണ് സൂചന.
അതേസമയം സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് നഷകാൻ സെബി-സഹാറ അക്കൗണ്ടിലുള്ള 5,000 കോടി രൂപ പര്യാപ്തമല്ല എന്നാണ് റിപ്പോർട്ടുകൾ.സഹകരണ മന്ത്രാലയം 2023 ജൂലൈ 18-ന് ആണ് പണം റീഫണ്ട് നൽകുന്നതിനായി പ്രത്യേക പോർട്ടൽ രൂപീകരിച്ചത്.
45 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകും എന്നായിരുന്നു വാഗ്ദാനം.
എങ്കിലും റീഫണ്ട് പ്രക്രിയയിൽ കാലതാമസം നേരിട്ടു. പോർട്ടൽ രൂപീകരിച്ച് ഒരു വർഷത്തിനുശേഷവും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ക്ലെയിമുകൾ നിരാകരിക്കപ്പെട്ട നിരവധി നിക്ഷേപകരുണ്ട്.
അതേസമയം സഹാറ നിക്ഷേപകരുടെ പണം തിരികെ നൽകാൻ പ്രത്യേക പോർട്ടൽ രൂപീകരിച്ചിട്ടും നിക്ഷേപകർ എത്തുന്നില്ല എന്ന രീതിയിലായിരുന്നു സർക്കാരിൻെറ വാദങ്ങൾ. സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിയുടെ മരണത്തെ തുടർന്ന് നിക്ഷേപകർ എത്തിയില്ലെങ്കിൽ ക്ലെയിം ചെയ്യാത്ത തുക സർക്കാർ ഖജനാവിലേക്ക് നീക്കിയേക്കും എന്ന് സൂചനയുണ്ടായിരുന്നു.
സഹാറ-സെബി റീഫണ്ട് അക്കൗണ്ടിലുള്ള ക്ലെയിം ചെയ്യാത്ത തുക കൺസോളിഡേറ്റഡ് ഫണ്ടിേലേക്ക് മാറ്റുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സഹാറയുടെ വിവിധ സഹകരണ സംഘങ്ങളിലെ നിക്ഷേപകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മണിലൈഫ് ഫൗണ്ടേഷൻ നിരീക്ഷിക്കുന്നുണ്ട്.
നിക്ഷേപകർക്ക് അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി പ്രത്യേക ടെലിഗ്രാം ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ 600-ലധികം അംഗങ്ങളുണ്ട്. മിക്കവരുടെയും പരാതികൾക്ക് പരിഹാരമായിട്ടില്ല.
ഇഴയുന്ന ക്ലെയിം പ്രക്രിയകൾ
ക്ലെയിം പ്രക്രിയയെക്കുറിച്ചുള്ള നിരവധി പരാതികളും ആശങ്കകളും ഉന്നയിച്ചിട്ടും ഈ റീഫണ്ട് വിതരണം വൈകുന്നത് എന്തുകൊണ്ടാണ്?
ആദ്യം, 10,000 രൂപയിൽ താഴെയുള്ള റീഫണ്ടുകൾക്കുള്ള അപേക്ഷകൾ മാത്രമേ പോർട്ടൽ സ്വീകരിച്ചിരുന്നുള്ളു. തുടർന്ന് രണ്ടാം ഘട്ടത്തിൽ 19,999 രൂപ വരെയുള്ള ക്ലെയിമുകൾ സ്വീകരിച്ചു.
വലിയ തുക നിക്ഷേപിച്ചിരിക്കുന്ന നിക്ഷേപകർ ഇപ്പോഴും കാത്തിരിപ്പിലാണ്. 2024 ജനുവരി 31 വരെ, സഹാറ ഗ്രൂപ്പിന് കീഴിലെ നാല് സഹകരണ സംഘങ്ങളിലെ നിക്ഷേപകർ പോർട്ടലിലൂടെ സമർപ്പിച്ചത് 1.21 കോടി ക്ലെയിമുകളാണ്.
ഇതിൽ 2.7 ലക്ഷം അപേക്ഷകർക്ക് 258.47 കോടി രൂപ വിതരണം ചെയ്തു എന്നാണ് വിശദീകരണം.
സഹാറ സഹകരണ സംഘടങ്ങളിലെ നിക്ഷേപകർക്ക് 5,000 കോടി രൂപ എത്രയും വേഗം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.