
മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 2,478.82 കോടി രൂപയായി കുറഞ്ഞതായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) അറിയിച്ചു. 2020-21 ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 3,469.88 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. പ്രധാനമായും ചെലവുകൾ ഉയർന്നതാണ് അറ്റാദായം കുറയാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു. അവലോകന പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 23,533.19 കോടി രൂപയിൽ നിന്ന് 31,175.25 കോടി രൂപയായി ഉയർന്നു. ഒപ്പം സ്ഥാപനത്തിന്റെ മൊത്തം ചെലവ് ഒരു വർഷം മുൻപത്തെ 18,829.26 കോടി രൂപയിൽ നിന്ന് 28,005.28 കോടി രൂപയായി.
2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 2.25 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തതായി കമ്പനി അറിയിച്ചു. 2022 ജനുവരി-മാർച്ച് മാസങ്ങളിൽ കമ്പനി 4.60 ദശലക്ഷം ടൺ (MT) സ്റ്റീൽ ഉൽപ്പാദിപ്പിച്ചു. കൂടാതെ 2022 മാർച്ച് പാദത്തിലെ വിൽപ്പന ഒരു വർഷം മുൻപത്തെ 4.34 MT-ൽ നിന്ന് 4.71 MT ആയി ഉയർന്നു. വെല്ലുവിളികൾക്കിടയിലും, ചിലവ് പിടിച്ചുനിർത്താൻ തങ്ങൾ സജീവമായ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ നിർമ്മാതാവാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ).