
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 23,710 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്. ഇതോടെ 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.
കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റി നാല് ശതമാനമാണ് ഇടിഞ്ഞത്. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ് വെള്ളിയാഴ്‌ച നിഫ്‌റ്റി ക്ലോസ് ചെയ്‌തത്.
ജനുവരിയില്‍ 78,027 കോടി രൂപയുടെ ഓഹരികളാണ് അവ വിറ്റത്. ഇത് ഉള്‍പ്പെടെ 1,01,737 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം നടത്തിയത്.
ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസ്സിന്റെ നടപടിയെ തുടര്‍ന്ന് ആഗോള വ്യാപാര രംഗത്തുണ്ടായ ആശങ്കയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക് ശക്തി കൂട്ടിയത്.
സ്റ്റീലിനും അലൂമിനിയത്തിനുമുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയതിനു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും തീരുവ വര്‍ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ലോകവ്യാപകമായി തീരുവ യുദ്ധത്തിലേക്ക് എത്തുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ഓഹരി വിപണിയെ പിടിച്ചുലച്ചു.
യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷ മങ്ങിയതും ഓഹരി വിപണിക്ക് തിരിച്ചടിയായി. പണപ്പെരുപ്പം കുറയുകയാണെങ്കില്‍ മാത്രമേ പലിശനിരക്ക് കുറയ്‌ക്കാന്‍ നടപടിയുണ്ടാകുകയുള്ളൂവെന്നാണ് യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത്.