
മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ (എസ്‌ബിഐ കാർഡ്) അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 627 കോടി രൂപയായി. എസ്ബിഐ പ്രമോട്ട് ചെയ്യുന്ന കാർഡ് ഇഷ്യു കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2021-22) ഏപ്രിൽ-ജൂൺ പാദത്തിൽ 305 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പാദത്തിലെ മൊത്തം വരുമാനം ഒരു വർഷം മുൻപത്തെ 2,451 കോടി രൂപയിൽ നിന്ന് 3,263 കോടി രൂപയായി ഉയർന്നതായി എസ്ബിഐ കാർഡ്സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സെഗ്‌മെന്റ് അടിസ്ഥാനത്തിൽ, ആദ്യ പാദത്തിലെ പലിശ വരുമാനം 2021 ജൂൺ പാദത്തിലെ 1,153 കോടി രൂപയിൽ നിന്ന് 1,387 കോടി രൂപയായി ഉയർന്നപ്പോൾ, ഫീസിൽ നിന്നും കമ്മീഷനിൽ നിന്നുമുള്ള വരുമാനം 1,538 കോടി രൂപയായി ഉയർന്നു.
ആസ്തി നിലവാരത്തിന്റെ കാര്യത്തിൽ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2021 ജൂൺ 30 ലെ 3.91 ശതമാനത്തിൽ നിന്ന് മൊത്ത അഡ്വാൻസുകളുടെ 2.24 ശതമാനമായി കുറഞ്ഞു. അതുപോലെ, അറ്റ എൻപിഎ 2021 ജൂൺ പാദത്തിലെ 0.88 ശതമാനത്തിൽ നിന്ന് 0.78 ശതമാനമായി കുറഞ്ഞു.