
മുംബൈ: നിർമ്മാണ സ്ഥാപനമായ ജയപ്രകാശ് അസോസിയേറ്റ്‌സിനെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). ജയപ്രകാശ് അസോസിയേറ്റ്‌സ് 6,893 കോടി രൂപയുടെ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതായി ബാങ്ക് വ്യക്തമാക്കി.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അലഹബാദ് ബെഞ്ചിൽ സെപ്റ്റംബർ 19 നാണ് വായ്പ ദാതാവ് ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. എസ്ബിഐ അതിന്റെ അപേക്ഷയിൽ, ഭുവൻ മദനെ ഇടക്കാല പാപ്പരത്വ പ്രൊഫഷണലായി നിയമിക്കണമെന്ന് കോടതിയിൽ നിർദ്ദേശിച്ചു.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നി ബാങ്കുകൾക്കും കമ്പനി കുടിശ്ശിക നൽകാനുണ്ട്. 2018 സെപ്റ്റംബറിൽ, മുൻനിര വായ്പാദാതാവായ ഐസിഐസിഐ ബാങ്ക്, ജെപി അസോസിയേറ്റ്‌സിനെതിരെ എൻസിഎൽടിയുടെ അലഹബാദ് ബെഞ്ചിന് മുമ്പാകെ പാപ്പരത്വ ഹർജി സമർപ്പിച്ചിരുന്നു.