
മുംബൈ: നിലവിൽ യെസ് ബാങ്കിൽ 26 ശതമാനം ഓഹരിയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥാപനത്തിന്റെ ഓഹരി വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തില്ലെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2022-23 (FY23) സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എസ്ബിഐക്ക് ഓഹരി വിൽക്കാനുള്ള അനുമതിയുണ്ട്, എന്നാൽ അസ്ഥിരമായ വിപണി സാഹചര്യങ്ങൾ കാരണം എസ്ബിഐ ഈ സാമ്പത്തിക വർഷം അതിനെക്കുറിച്ച് തീരുമാനിച്ചേക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാ ദാതാവാണ് എസ്ബിഐ. കൂടാതെ ഈ സാമ്പത്തിക വർഷം നോൺ-ലൈഫ് ഇൻഷുറൻസ് വിഭാഗമായ എസ്ബിഐ ജനറൽ ഇൻഷുറൻസ് ലിസ്റ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, ഒപ്പം മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റിലെ ഓഹരികൾ നേർപ്പിക്കാൻ ബാങ്ക് ഉദ്ദേശിച്ചിരുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു. എന്നാൽ വിപണിയിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ഇവ മാറ്റിവെക്കുമെന്ന് ടിഒഐ റിപ്പോർട്ട് ചെയ്തു.
2020-ലെ ഒരു ഫോളോ-ഓൺ പബ്ലിക് ഓഫറിന് (എഫ്പിഒ) ശേഷം യെസ് ബാങ്കിലെ എസ്ബിഐയുടെ ഓഹരി 30 ശതമാനമായി കുറഞ്ഞിരുന്നു, ഇപ്പോൾ യെസ് ബാങ്കിൽ എസ്ബിഐക്ക് 26 ശതമാനം ഓഹരിയുണ്ട്. കൂടാതെ അനുബന്ധ സ്ഥാപനങ്ങളുടെ ലിസ്‌റ്റിംഗ് എസ്ബിഐയുടെ യഥാർത്ഥ മൂല്യനിർണ്ണയം പുറത്തുവിടുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. നിലവിൽ 4.3 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണി മൂലധനം. എസ്ബിഐ ലൈഫിന്റെ വിപണി മൂല്യം 1.2 ലക്ഷം കോടി രൂപയാണ്. മറ്റ് സബ്സിഡിയറികൾ ലിസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ, അത് സ്ഥാപനത്തിന്റെ വിപണി മൂലധനം വളരെ ഉയർന്ന തലത്തിലേക്ക് ഉയർത്തും.