ന്യൂഡൽഹി: നിഫ്റ്റി മിഡ്‌ക്യാപ് 150 ഇൻഡക്‌സ് ഫണ്ട്, നിഫ്റ്റി സ്‌മോൾക്യാപ് 250 ഇൻഡക്‌സ് ഫണ്ട് എന്നിവ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് എസ്ബിഐ മ്യൂച്വൽ ഫണ്ട്സ്. രണ്ട് ഫണ്ടുകളും അവയുടെ അടിസ്ഥാന സൂചികകളുടെ പ്രകടനം ആവർത്തിക്കും. സബ്സ്ക്രിപ്ഷനായി പുതിയ ഫണ്ട് ഓഫറുകൾ (NFO) സെപ്റ്റംബർ 21 ന് തുറന്ന് സെപ്റ്റംബർ 26 ന് അവസാനിക്കും.
രണ്ട് ഫണ്ടുകൾക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. ഫണ്ട് ഹൗസിന്റെ മറ്റ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഹർഷ് സേത്തിയാണ് ഈ സ്കീമുകളും നിയന്ത്രിക്കുന്നത്.
നിഫ്റ്റി മിഡ്‌ക്യാപ് 150 സൂചിക നിഫ്റ്റി 500 ഇൻഡക്‌സിൽ നിന്ന് പൂർണ്ണ വിപണി മൂലധനത്തെ അടിസ്ഥാനമാക്കിയുള്ള 101-250 റാങ്കുള്ള 150 കമ്പനികളെ പ്രതിനിധീകരിക്കുന്നു. സാമ്പത്തിക സേവനങ്ങൾ (16.8%), മൂലധന വസ്തുക്കൾ (14.6%), എണ്ണ, വാതകം, ഉപഭോഗ ഇന്ധനങ്ങൾ (9.2%) എന്നിവയാണ് സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന മുൻനിര മേഖലകൾ. കൂടാതെ അദാനി ടോട്ടൽ ഗ്യാസ് (5.5%), ഭാരത് ഇലക്ട്രോണിക്സ് (2%), ട്രെന്റ് (1.7%) എന്നിവയാണ് ഇതിലെ ആദ്യ 3 ഓഹരികൾ.
എന്നാൽ നിഫ്റ്റി 500 സൂചികയിൽ നിന്ന് ബാക്കിയുള്ള 250 കമ്പനികളെ (251-500 റാങ്കുള്ള കമ്പനികൾ) നിഫ്റ്റി സ്മോൾക്യാപ് 250 സൂചിക പ്രതിനിധീകരിക്കുന്നു. സാമ്പത്തിക സേവനങ്ങൾ (19.9%), മൂലധന വസ്തുക്കൾ (14.2%), രാസവസ്തുക്കൾ (7.5%) എന്നിവയാണ് ഈ സൂചികയിലെ പ്രധാന മേഖലകൾ. അതേസമയം സിറ്റി യൂണിയൻ ബാങ്ക്, എൽജി എക്യുപ്‌മെന്റ്‌സ്, സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് എന്നിവയാണ് സൂചികയിലെ 3 മുൻനിര ഓഹരികൾ.
രണ്ട് സൂചികകളും ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രീതി ഉപയോഗിച്ചാണ് കണക്കാക്കുന്നത്. മറ്റ് ഫണ്ട് ഹൗസുകളായ മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കും സമാനമായ ഫണ്ടുകൾ ഉണ്ട്.