പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). അമൃത് വൃഷ്ടി എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. 444 ദിവസത്തേക്ക് പ്രതിവർഷം 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപപദ്ധതിയാണിത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിവർഷം 7.75 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്കിന്റെ ശാഖകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ചാനലുകൾ എന്നിവ വഴി ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ക്ക് ചേരാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കള്‍ക്കും പ്രവാസികൾക്കും പദ്ധതിയുടെ ഭാഗമാകാന്‍ അവസരം ലഭിക്കും.
2024 ജൂലൈ 15 മുതല്‍ 2025 മാര്‍ച്ച് 31 വരെ പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമൃത് വൃഷ്ടി: പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവ
റിക്കറിംഗ് ഡെപ്പോസിറ്റ്, ടാക്‌സ് സേവിംഗ് ഡെപ്പോസിറ്റ്, ആന്വിറ്റി ഡെപ്പോസിറ്റ്, എംഎസിഎഡി, മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് എന്നിവ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
കാലാവധിയെത്തുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിച്ചാൽ ബാങ്ക് പിഴയീടാക്കുന്നതായിരിക്കും. അഞ്ച് ലക്ഷം രൂപവരെയുള്ള റീടെയ്ല്‍ ടേം ഡെപ്പോസിറ്റുകളുടെ പിഴ 0.50 ശതമാനം തന്നെയായിരിക്കും.
അഞ്ച് ലക്ഷം രൂപയില്‍ കൂടുതലും എന്നാല്‍ മൂന്ന് കോടിയ്ക്ക് താഴെയുമുള്ള നിക്ഷേപങ്ങൾ കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിച്ചാൽ ഒരു ശതമാനമായിരിക്കും പിഴയെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ അമൃത് കലശ് എന്നൊരു നിക്ഷേപ പദ്ധതിയും എസ്ബിഐ കൊണ്ടുവന്നിരുന്നു. 7.10 ശതമാനമായിരുന്നു ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനം പലിശനിരക്കായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്.
400 ദിവസമായിരുന്നു നിക്ഷേപത്തിന്റെ കാലാവധി.