ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നത്തില്‍ പ്രതികരണം സാധ്യമല്ലെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. കോടതിയ്ക്ക് മുന്നിലുള്ള കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം അനുചിതമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബുച്ച് പറഞ്ഞു.
പ്രശ്‌നം അന്വേഷണവിധേയമാണെന്നും കണ്ടെത്തലുകള്‍ സുപ്രീംകോടതി രൂപീകരിച്ച അന്വേഷണസമിതിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും അവര്‍ അറിയിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളും വിദേശനിക്ഷേപകരിലെ ഷെല്‍ കമ്പനികളുടെ സാന്നിധ്യവും മാധ്യമങ്ങള്‍ ചോദ്യവിഷയമാക്കിയെങ്കിലും ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ തയ്യാറായില്ല. പൊതുപ്രസ്താവനയ്ക്ക് സെബി ബാധ്യസ്ഥരല്ല.
അദാനി ഗ്രൂപ്പ് കമ്പനിയ്ക്കതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി.രണ്ടു മാസത്തിനകം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ആവശ്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററോട് സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ), ഫെബ്രുവരി 14 ന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
ഓഹരി വിലയിലെ ചലനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും അന്വേഷണത്തിന് വിധേയമാണ്. ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ് (ഒഡിഐ), ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് പരിശോധന. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്‌ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 46 ബില്യണ്‍ ഡോളറോളം ചോര്‍ച്ചയുണ്ടായി.