ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ 15 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ടിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).ഇക്കാര്യം ഉന്നയിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ചില ആരോപണങ്ങളില്‍ വിദേശ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ കിട്ടാനുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിക്കുന്നു. മറ്റുചിലത് അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമാണ്. അന്വേഷിച്ച 24 കാര്യങ്ങളില്‍ 17 എണ്ണം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇവയ്ക്ക് റെഗുലേറ്ററി അംഗീകാരവും ലഭ്യമായി , സെബി അറിയിച്ചു.ഇത് രണ്ടാം തവണയാണ് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങള്‍ക്ക് സെബി കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. മെയ് മാസത്തിലെ അവരുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളാണ് സെബി പരിശോധിക്കുന്നത്. മിനിമം പബ്ലിക് ഷെയര്‍ഹോഇള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അദാനി ഗ്രൂപ്പ് പരജായപ്പെട്ടെന്ന ആരോപണം ഗുരുതരമാണെന്ന് ചീഫ് ജസ്റ്റിസിന്റെ (സിജിഐ) നേതൃത്വത്തിലുള്ള ബെഞ്ച് പറയുകയും ചെയ്തു.
മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുകയും ചെയ്തു. ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ചോര്‍ച്ചയുണ്ടായി.