
കഴിഞ്ഞ ദിവസത്തെ തകർച്ചയിൽ നിന്ന് അതിവേഗം തിരിച്ചുകയറി വിപണി. സെൻസെക്സ് 1,961.32 പോയന്റ് നേട്ടത്തിൽ 79,117.11ലും നിഫ്റ്റി 557.40 പോയന്റ് ഉയർന്ന് 23,907.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തൊഴിൽ വിപണിയിലെ മുന്നേറ്റമാണ് വെള്ളിയാഴ്ച വിപണിയെ തുണച്ചത്. ഐടി ഓഹരികൾ കുതിപ്പിൽ മുന്നിൽ നിന്നു.
ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ 7.2 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 432.55 ലക്ഷം കോടിയായി.
ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഇൻഫോസിസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സെൻസെക്സിലെ കുതിപ്പിന് പിന്നിൽ.
ഐടിസി, ടിസിഎസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നീ ഓഹരികളും വിപണിയെ തുണച്ചു.
എല്ലാ സെക്ടറൽ സൂചികളും നേട്ടത്തിലാണ്. പൊതുമേഖല, റിയാൽറ്റി സൂചികകൾ മൂന്ന് ശതമാനത്തോളം ഉയർന്നു. ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റൽ, ഹെൽത്ത്കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്.
കൈക്കൂലി-തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് തിരിച്ചടി നേരിട്ട അദാനി ഓഹരികളും നേട്ടമുണ്ടാക്കി.
ഉയർന്ന നിലവാരത്തിൽ നിന്ന് നിഫ്റ്റി 11 ശതമാനവും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 12%, 9%വും ഇടിവാണ് നേരിട്ടത്. താഴ്ന്ന നിലവാരത്തിൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ തിടുക്കംകൂട്ടിയതും വിപണിക്ക് തുണയായി.