മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നിയമങ്ങള്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളെ (എആര്‍സി) കുഴക്കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചെറുകിട, കോര്‍പറേറ്റ് എന്നിങ്ങനെ വായ്പകളെ വേര്‍തിരിക്കാത്താണ് പ്രശ്‌നമാകുന്നത്. ഇതോടെ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ എആര്‍സികള്‍ ബുദ്ധിമുട്ടുകയാണ്.
സമ്മര്‍ദ്ദത്തിലായ കോര്‍പറേറ്റ്, ചെറുകിട വായ്പകള്‍ തിരിച്ചുപിടിക്കുമ്പോള്‍ ഡീല്‍ സ്ഥാപിക്കുന്നതില്‍ നിന്നും എആര്‍സികളെ തടഞ്ഞുകൊണ്ട് ഒക്ടോബറിലാണ് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം ഒരു സ്വതന്ത്ര ഉപദേഷ്ടക കമ്മിറ്റി (ഐഎസി) പരിശോദന നടത്തി ഉറപ്പുവരുത്തി മാത്രമേ എആര്‍സികള്‍ക്ക് ഡീഫാള്‍ട്ടറുമായി ധാരണയിലെത്താനാകൂ. സാമ്പത്തിക, നിയമ മേഖലയിലെ പ്രൊഫഷണലുകളാണ് ഐഎസിയില്‍ അംഗമാകേണ്ടത്.
വായ്പയെടുത്ത സ്ഥാപനത്തിന്റെ വാര്‍ഷിക കണക്കുകള്‍ ഐഎസി പരിശോധിക്കുകയും അത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എആര്‍സികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും. അതിനുശേഷം മാത്രമേ ഇളവുകളനുവദിക്കാന്‍ വായ്പാദാതാക്കള്‍ക്ക് സാധിക്കൂ. മാത്രമല്ല, തെറ്റിയ അടവുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ എആര്‍സികള്‍ക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാനാകൂ.
വായ്പാദാതാവിന്റെ പക്കല്‍ ഏതെങ്കിലും സെക്യൂരിറ്റികളുണ്ടെങ്കില്‍ സെറ്റില്‍മെന്റ് തുക സെക്യൂരിറ്റിയുടെ മൂല്യത്തില്‍ കുറയാനും പാടില്ല. ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വലിയ കോര്‍പറേറ്റുകളെ ഉദ്ദേശിച്ചാണെങ്കിലും ചെറുകിട വായ്പകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തിരിച്ചടവില്ലാത്ത ഇത്തരം ലോണുകളും സെറ്റില്‍മെന്റിലൂടെയാണ് തീര്‍പ്പാക്കുന്നത്.
മാത്രമല്ല ഡിസ്‌ക്കൗണ്ട് നിരക്കിലാണ് സാധാരണ സെറ്റില്‍മെന്റുകള്‍ നടത്താറുള്ളത്.