
മുംബൈ: ഓഹരി വിറ്റഴിക്കലിന് വിധേയമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്‌സിഐ) 2022 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 48.81 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിന്റെ അനുബന്ധ പാദത്തിൽ 243 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി ഫയലിംഗിൽ പറഞ്ഞു.
അവലോകന പാദത്തിൽ എസ്‌സിഐയുടെ മൊത്ത വരുമാനം മുൻവർഷത്തെ 1,296 കോടി രൂപയിൽ നിന്ന് 1,458 കോടി രൂപയായി ഉയർന്നു. സമാനമായി കമ്പനിയുടെ മൊത്തം ചെലവുകൾ 1,336 കോടി രൂപയായി വർധിച്ചു.
10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 0.33 രൂപയുടെ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചതായി എസ്‌സിഐ അറിയിച്ചു. ഏറ്റവും വലിയ ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയും എൽഎൻജി ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക ഇന്ത്യൻ സ്ഥാപനവുമാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ). വെള്ളിയാഴ്‌ച കമ്പനിയുടെ ഓഹരി 0.50 ശതമാനത്തിന്റെ നേട്ടത്തിൽ 131.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.