ടോക്കിയോ: ടൊയോട്ട കമ്പനിയെ രാജ്യാന്തര വിപണിയിലേക്കു വ്യാപിപ്പിച്ച ഷോയിചിറോ ടൊയോട്ട (97) അന്തരിച്ചു. ടൊയോട്ട മോട്ടർ കോർപറേഷൻ ഓണററി ചെയർമാനാണ്. 1937 ൽ കമ്പനി സ്ഥാപിച്ച കീചിറോ ടൊയോട്ടയുടെ മകനാണ്.
യുഎസ് അടക്കം ആഗോള വാഹനവിപണയിലേക്കുള്ള ജപ്പാൻ കമ്പനിയുടെ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങിയത് 1982ൽ ടൊയോട്ടയുടെ പ്രസിഡന്റായി ഷോയിചിറോ സ്ഥാനമേറ്റ ശേഷമാണ്. താമസിയാതെ യുഎസിൽ ടൊയോട്ട എന്ന പേര് ഗുണനിലവാരത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായിമാറി.
യുഎസിലെ വാഹന വ്യവസായ സമൂഹത്തിൽ അംഗമായിച്ചേർന്ന ടൊയോട്ട 1983 ൽ ജനറൽ മോട്ടോഴ്സുമായി സംയുക്ത സംരംഭം ആരംഭിച്ചു. കലിഫോർണിയയിലെ ഫ്രീമോണ്ടിൽ 1984 ൽ ഇവരുടെ ആദ്യവാഹനമിറങ്ങി.
2007 ൽ യുഎസ് ഓട്ടമൊബൈൽ ഹാൾ ഓഫ് ഫെയിമിൽ ടൊയോട്ടയെ ഉൾപ്പെടുത്തി. എൻജിനീയറിങ് ബിരുദം നേടിയശേഷം 1952ലാണു ഷോയിചിറോ പിതാവിന്റെ സ്ഥാപനത്തിൽ ചേർന്നത്.
ഫാക്ടറിയിൽ മറ്റു ജീവനക്കാർക്കൊപ്പം നിന്നു ജോലിയെടുത്ത് അദ്ദേഹം സഹപ്രവർത്തകരുടെ പ്രീതി പിടിച്ചുപറ്റി. ഷോയിചിറോയുടെ മകൻ അകിയോ ടൊയോട്ട സമീപകാലത്താണു കമ്പനിയുടെ പ്രസിഡന്റ് പദവി വിട്ടു ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
ടൊയോട്ടയെ ലോകത്തെ ഒന്നാംകിട വാഹനനിർമാതാക്കളായി ഉയർത്താൻ ഷോയിചിറോക്കു കഴിഞ്ഞുവെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അനുശോചന സന്ദേശത്തിൽ പറഞ്ഞു.