
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ഇന്നത്തെ താരങ്ങളാണ്. അവർ ചെറുപ്പമാണ്, സ്മാർട്ടാണ്, അവർക്ക് വോയിസുണ്ട്. എന്നാൽ പണം ചിലവഴിക്കുന്നതും, നിക്ഷേപിക്കുന്നതും എങ്ങനെ എന്ന കാര്യം പലർക്കും അറിയില്ല. ഇവരിൽ പലരും കോളേജിൽ പഠിക്കുന്നവരാണ്. ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ ഫോളോവേഴ്സാണ് ഇവർക്കെല്ലാമുള്ളത്.
ഫോളോവേഴ്സ് എത്രത്തോളം കൂടുന്നോ, എത്രത്തോളം ട്രാക്ക് റെക്കോർഡ് ഉണ്ടോ എന്നതനുസരിച്ച് ഇവരുടെ വരുമാനവും വർധിക്കുന്നു. ഈ രംഗത്തെ കണക്കു പ്രകാരം മുൻനിര സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മൂന്നു മുതൽ അഞ്ചു വരെ മിനിറ്റ് വീഡിയോ ചെയ്യുന്നതിന് രണ്ടു മുതൽ എട്ടു ലക്ഷം രൂപ വരെയാണ് നേടുന്നത്.
പറയുന്ന പണം നൽകാൻ ബ്രാൻഡുകൾ ക്യൂ നിൽക്കുകയും ചെയ്യുന്നു. ബംഗളൂരുവിലുള്ള ഒരു കോമഡി ഇൻഫ്ലുവൻസർ ഏതാനും സെക്കൻഡുകൾ ഒരു ബ്രാൻഡിനെപ്പറ്റി സംസാരിക്കാൻ എട്ടു ലക്ഷം രൂപയാണ് ഈടാക്കുന്നത്. ക്രിപ്റ്റോ കറൻസിയിലും, ബാങ്ക് എഫ്ഡിയിലും, ഓഹരിയിലും എല്ലാമാണ് ഇവർ നിക്ഷേപിക്കുന്നത്.
വിവിധ മേഖലകളിലായി രാജ്യത്തെ മുൻനിരയിലുള്ള 20 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ അഭിമുഖം നടത്തിയപ്പോൾ അതിൽ ഏഴോളം പേർ മാത്രമാണ് പണത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായത്. ഭൂരിഭാഗത്തിന്റേയും പണം കൈകാര്യം ചെയ്യുന്നത് മണിമാനേജേഴ്സ് ആണെന്നതായിരുന്നു ഇതിനു കാരണം.
പലരും മാസവരുമാനം അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ 20 ശതമാനത്തോളം പണം ചിലവഴിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിൽ തന്നെ കൂടുതൽ പണം ചിലവഴിക്കുന്നത് ഫാഷൻ സംബന്ധമായ കാര്യങ്ങൾക്കാണ്. പലരുടെയും വരുമാനത്തിന്റെ 40 ശതമാനത്തോളം തുക നിക്ഷേപത്തിലേക്കു പോകുന്നു. 40 ശതമാനത്തോളം തുക ഭാവിയിൽ ബിസിനസ് വികസിപ്പിക്കാനായി വകയിരുത്തുന്നവരാണ് ഭൂരിഭാഗവും.
പണം ചിലവഴിക്കുന്ന കാര്യത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ കുടുംബവും, സുഹൃത്തുക്കളും ഇൻഫ്ലുവൻസ് ചെയ്യാറുണ്ട് എന്നതാണ് രസകരമായ മറ്റൊരു കാര്യം. പലരും ഇവരുടെയെല്ലാം മാർഗ നിർദേശങ്ങൾ സ്വീകരിക്കാറുണ്ട്.
ബാങ്ക് എഫ്ഡികളിൽ നിക്ഷേപിക്കുന്നവരുണ്ടെങ്കിലും ക്രിപ്റ്റോ കറൻസികളിലും, ഓഹരികളിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാനാണ് പലർക്കും താല്പര്യം. എന്നാൽ ക്രിപ്റ്റോയുടെ കാര്യത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ കമ്മ്യൂണിറ്റി രണ്ടു തട്ടിലാണ്. വരുമാനത്തിന്റെ അഞ്ചു ശതമാനം വരെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നവരുണ്ട്.
ഭാവിയിൽ പരക്കെ സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള നിക്ഷേപത്തിന്റെ ലോകമായി ഇവർ ക്രിപ്റ്റോ കറൻസിയെ കാണുന്നു. വലിയ ലക്ഷ്വറി ബ്രാൻഡുകൾ പേയ്മെന്റ് ക്രിപ്റ്റോയിൽ സ്വീകരിക്കാൻ തുടങ്ങിയത് ഇവർക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ മറ്റൊരു വിഭാഗം ക്രിപ്റ്റോയിൽ നിന്നു മാറി ഓഹരിയിൽ മാത്രം നിക്ഷേപിക്കാനാണ് ഇഷ്ടപ്പെടുന്നത്.