
ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവർത്തനമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
10-60 കോടിരൂപ മൂലധനത്തിൽ 30-35 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുക്കുകയെന്നും ഇത് പൂർണമായും സുതാര്യമായിരിക്കുമെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ബഹിരാകാശസാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കാനും സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തിലൂടെ മേഖലയിൽ ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തുടർവികസനത്തിന് അധികഫണ്ട് സമാഹരിക്കാനും ആഭ്യന്തര ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.
2024-25 ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വർഷത്തിൽ 150-250 കോടി രൂപയെന്ന തോതിൽ അഞ്ചുവർഷത്തേക്ക് ഇതിനായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു.