
മുംബൈ: ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ച കുടുംബങ്ങളുടെ ഉപഭോഗത്തെ ബാധിച്ചു തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍, സ്മോർട്ഫോണുകള്‍, റെഫ്രിജറേറ്ററുകള്‍, ടെലിവിഷനുകള്‍, ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിവയുടെ വില്പനയിലെ ഇടിവ് ഇതുമൂലമാണെന്നാണ് വിലയിരുത്തല്‍. മുൻ മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വില്പനയില്‍ താഴ്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
രണ്ടോ മൂന്നോ വർഷത്തിനിടെ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ കുതിപ്പുണ്ടായിരുന്നു. നിക്ഷേപത്തില്‍ വൻതോതില്‍ ഇടിവുണ്ടായതിനാലാണ് വാങ്ങലുകള്‍ കുറയ്ക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിലെ സ്മർട്ഫോണ്‍ വില്പന ജനുവരിയെ അപേക്ഷിച്ച് 10-15 ശതമാനം ഇടിവ് രേഖപ്പെടുത്തി.
റെഫ്രിജറേറ്റർ, ടെലിവിഷൻ എന്നിവയുടെ വില്പനയിലാകട്ടെ 7-10 ശതമാനം കുറവുമുണ്ടായി. ജനുവരിയില്‍തന്നെ 5-6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രണ്ട് ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരുന്ന ഇരുചക്ര വാഹന വില്പന കഴിഞ്ഞ മാസവും മന്ദഗതിയിലായി. വാഹൻ പോർട്ടലിലെ കണക്കുകള്‍ പ്രകാരം ഇരുചക്ര വാഹന രജിസ്ട്രേഷൻ മുൻ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനമാണ് കുറഞ്ഞത്. ഫാക്ടറികളില്‍നിന്ന് വിതരണക്കാരിലെത്തിയതില്‍ ഒമ്പത് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.
മോട്ടോർസൈക്കിള്‍ വില്പനയിലെ ഇടിവിന് കാരണം ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ വിലയിരുത്തുന്നു.
അവശ്യവസ്തുക്കള്‍ക്ക് പണം മാറ്റിവെയ്ക്കുമ്പോള്‍ വിവേചനാധികാര വാങ്ങലുകള്‍ ജനങ്ങള്‍ മാറ്റിവെയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മാസമായി ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലാണ്. രണ്ടാഴ്ചക്കിടെ ഇടിവ് രൂക്ഷമാകുകയും ചെയ്തു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്.
സെപ്റ്റംബറില്‍ 86,000 നിലവാരത്തില്‍നിന്ന് സെൻസെക്സ് 14 ശതമാനം ഇടിഞ്ഞ് 73,730 നിലവാരത്തിലെത്തിയിരിക്കുന്നു. ബുധനാഴ്ച ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ സമീപകാലയളവില്‍ വിപണിയില്‍ തിരുത്തല്‍തന്നെയായിരുന്നു.
2020 മാർച്ചിലുണ്ടായ കോവിഡിനെ തുടർന്ന് വിപണി തകർന്നതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ ഓഹരി സൂചികകള്‍ എത്തിയിരിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകളില്‍നിന്ന് ഇടത്തരക്കാർ പ്രതീക്ഷിച്ചിരുന്ന സമ്ബാദ്യം ഈ ആഘാതം ഇല്ലാതാക്കിയേക്കാം.
നിലവിലെ വിപണിയിലെ ഇടിവില്‍ ചെറുകിട നിക്ഷേകർക്ക് 60 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകനായ ശങ്കർ ശർമ എക്സില്‍ കുറിച്ചു.
സാമ്പത്തിക വർഷം അവസാനമായതോടെ വില്പ വർധന ലക്ഷ്യമിട്ട് കമ്ബനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കുറവ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.