
റിയാദ്: ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദകരായ സൗദി അറേബ്യ, ഏഷ്യൻ രാജ്യങ്ങൾക്ക് നൽകുന്ന ക്രൂഡോയിലിന്റെ ഔദ്യോഗിക വിപണന വില താഴ്ത്തി നിശ്ചയിച്ചു.
സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സൗദി അരാംകോ കമ്പനിയാണ്, പ്രധാന ഉത്പന്നമായ അറബ് ലൈറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വിൽപന വില, രണ്ട് ഡോളർ വെട്ടിക്കുറച്ചത്. കഴിഞ്ഞ 13 മാസത്തിനിടെ ക്രൂഡോയിൽ വിലയിൽ സൗദി അറേബ്യ നടപ്പാക്കുന്ന ഏറ്റവും വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കലാണിത്.
ജനുവരിയിൽ രേഖപ്പെടുത്തിയ വിലയേക്കാളും രണ്ട് ഡോളർ താഴ്ത്തിയാകും ഫെബ്രുവരി മുതലുള്ള വിൽപന. അതുപോലെ ഏഷ്യയിലെ പ്രധാന ക്രൂഡോയിൽ ഉത്പദാകരായ ഒമാൻ/ ദുബായ് എന്നിവരുടെ വിൽപന വിലയേക്കാൾ 1.5 ഡോളർ പ്രീമിയം നിരക്കിലാണ് അറബ് ലൈറ്റ് ക്രൂഡോയിലിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ 27 മാസത്തെ താഴ്ന്ന നിലയിലേക്ക് സൗദി ക്രൂഡോയിലിന്റെ വില എത്തിച്ചേർന്നു.
നടപടിക്ക് പിന്നിൽ?
കഴിഞ്ഞ മാസത്തേക്കാളും ഏഷ്യയിൽ നിന്നുള്ള ഡിമാൻഡ് താഴുന്ന പ്രവണതയാണ് പ്രകടമായത്. അമേരിക്കയിൽ നിന്നുള്ളത് ഉൾപ്പെടെ ആഗോള തലത്തിൽ ക്രൂഡോയിൽ ലഭ്യത ശക്തമായതോടെ മറ്റ് ഉത്പാദക രാജ്യങ്ങളുമായി മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വില താഴ്ത്തിയത്.
അതുപോലെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതുവേ എണ്ണ ശുദ്ധീകരണ ശാലകൾ അറ്റക്കുറ്റപ്പണികൾക്കുവേണ്ടി പ്രവർത്തനം ക്രമീകരിക്കുന്ന സമയമായതിനാലും വിപണിയിൽ ആവശ്യകത ഇടിയാറുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് സൗദി അരാംകോയുടെ നീക്കം.
“സൗദിയുടെ ക്രൂഡോയിലിന് ആ മേഖലയിൽ നിന്നുള്ള മറ്റ് ഉത്പാദകരേക്കാൾ താരതമ്യേന ഉയർന്ന വിലയാണുള്ളത്. എന്നിരുന്നാലും താങ്ങാവുന്ന നിലവാരത്തിലേക്ക് സൗദിയുടെ എണ്ണവില താഴുന്നത് സന്തോഷകരമാണ്”, ഒരു വടക്കൻ ഏഷ്യൻ രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലയുടെ വ്യാപാരി പ്രതികരിച്ചു.
അതേസമയം സൗദി അറേബ്യയുടെ ഈ നീക്കത്തോടെ 2024ൽ കൂടുതൽ കാലയളവിലേക്ക് ഉത്പാദനം നിയന്ത്രിക്കാൻ ഒപെക് പ്ലസ് സഖ്യത്തെ പ്രേരിപ്പിച്ചേക്കാം എന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.