
ന്യൂഡല്‍ഹി: 2016 നോട്ട് അസാധുവാക്കലിനെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രക്ഷാകവചമാണെന്നും സാമ്പത്തിക തീരുമാനങ്ങളുടെ ഗുണമോ ദോഷമോ തീരുമാനിക്കാന്‍ കോടതിയ്ക്കാവില്ലെന്നും ജസ്റ്റിസ് ബി.വി.നാഗരത്‌ന വിധി പ്രസ്താവിക്കുന്നു. 4:1 ഭൂരിപക്ഷത്തിലാണ് ഹര്‍ജികള്‍ തള്ളപ്പെട്ടത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രക്ഷാകവചമാണ് ആര്‍ബിഐ. മാത്രമല്ല ലോകമെമ്പാടും നോട്ട് അസാധുവാക്കല്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ വേര്‍തിരിക്കേണ്ട ആവശ്യം കോടതിയ്ക്കില്ല, സുപ്രീം കോടതി വിധിച്ചു.
നോട്ട് നിരോധനം നിയമാനുസൃതമായാണ് നടപ്പിലാക്കിയതെന്ന് ആര്‍ബിഐയും കേന്ദ്രസര്‍ക്കാറും നേരത്തെ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. അവശ്യം വേണ്ട നടപടി ആയിരുന്നു നോട്ട്നിരോധനമെന്ന് അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു.ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബിവി നാഗരത്ന എന്നിവരടങ്ങിയഅഞ്ചംഗ ബെഞ്ചാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേട്ടത്.
കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആര്‍ബിഐയെ പ്രതിനിധീകരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആക്ട് സെക്ഷന്‍ 26 (2) ഉദ്ദരിച്ചാണ് നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. തീരുമാനമെടുക്കല്‍ അവകാശത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍, പ്രസക്തമായ ഘടകങ്ങള്‍ പരിഗണിച്ചോ, നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം നേടിയോ, ആനുപാതിക പരിശോധനവിജയിച്ചോ തുടങ്ങിയ കാര്യങ്ങള്‍ ആരാഞ്ഞു.
ആശ്വാസ നടപടികളും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.