
മുംബൈ: ഓഹരി വിറ്റാല്‍ അന്നു തന്നെ സെറ്റില്‍മെന്റ് നടക്കുന്ന ടി പ്ലസ് സീറോ വ്യാപാര രീതി (ടി+0 സെറ്റില്‍മെന്റ്) പരീക്ഷണാടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ബി.എസ്.ഇ അറിയിച്ചു.
രാവിലെ 9.15 മുതല്‍ 1.30 വരെ തുടര്‍ച്ചയായിട്ടായിരിക്കും സെഷനുകള്‍. നിലവില്‍ ഓഹരികള്‍ ഇടപാട് നടത്തി ഒരു ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടിലെത്തുന്ന ട്രേഡ് പ്ലസ് വണ്‍ (ടി പ്ലസ് വണ്‍) വ്യാപാര രീതിയാണുള്ളത്. ഓഹരികള്‍ വിറ്റാല്‍ പണം ലഭിക്കുന്നതും ഒരു ദിവസത്തിനകമാണ്.
ആദ്യ ഘട്ടത്തില്‍ 25 ഓഹരികള്‍ക്ക് മാത്രമായി ടി പ്ലസ് സീറോ വ്യാപാര രീതി പരിമിതപ്പെടുത്തും. തിരഞ്ഞെടുത്ത ചില ബ്രോക്കേഴ്‌സിന് മാത്രമേ ഇതില്‍ പങ്കെടുക്കാനാകൂ. അതേസമയം നിക്ഷേപകര്‍ക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം.
ടി പ്ലസ് സീറോ വ്യാപാര രീതിയുടെ മാർഗനിർദേശങ്ങൾ സെബി പുറത്തുവിട്ടിട്ടുണ്ട്.
ടി പ്ലസ് വണ്‍ വ്യാപാര രീതിയില്‍ വരുന്ന എല്ലാ ചാര്‍ജുകളും ഫീസുകളും, അതായത് ട്രാന്‍സാക്ഷന്‍ ചാര്‍ജ്, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (STT), റഗുലേറ്ററി ടേണോവര്‍ ഫീ എന്നിവയെല്ലാം ടി പ്ലസ് സീറോ വ്യാപാര രീതിക്കും ബാധകമാണ്.
മാര്‍ച്ച് 21 നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ടി+0 സെറ്റില്‍മെന്റിന്റെ ബീറ്റ വേര്‍ഷന്‍ ഫ്രെയിം വര്‍ക്ക് പുറത്തു വിട്ടത്. വിപണിയില്‍ ഇടപാടുകള്‍ നടത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്.
2023 ജനുവരി 27 മുതലാണ് ടി പ്ലസ് വണ്‍ രീതിയിലേക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പൂര്‍ണമായി മാറിയത്. ഇതിനു മുമ്പ് ടി പ്ലസ് ടു രീതിയായിരുന്നു. ഇതില്‍ ഇടപാട് നടത്തി രണ്ട് ദിവസത്തിനു ശേഷമാണ് ഓഹരികള്‍ ഡീമാറ്റലെത്തിയിരുന്നത്.