
ചെന്നൈ: വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാനായി അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ തമിഴ്നാട് സർക്കാർ റദ്ദാക്കി. കരാർ തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
3 കോടി കണക്‌ഷനുകൾക്കാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്.
ഇതിൽ 8 ജില്ലകൾക്കായി 82 ലക്ഷം സ്മാർട് മീറ്ററുകൾ വാങ്ങാനുള്ള ആദ്യഘട്ട കരാറാണ് റദ്ദാക്കിയത്. ടെൻഡറിൽ, കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണു കരാർ നൽകിയിരുന്നത്.
എന്നാൽ, സ്മാർട് മീറ്ററിനായുള്ള ബോർഡിന്റെ നീക്കിയിരിപ്പിനെക്കാൾ ഉയർന്ന തുകയാണ് കരാറിലേത്.
അതു കുറയ്ക്കാനുള്ള ചർച്ചകൾ വിഫലമായെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പായ ടാൻജെഡ്കോ അധികൃതർ പറഞ്ഞു.