
- കാത്തിരിക്കുന്നത് 730കോടി ഡോളര്‍ നഷ്ടം
വാഷിങ്ടണ്‍: ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ബുധനാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കേ അതില്‍ ഇന്ത്യക്ക് ഇളവൊന്നുമുണ്ടാകില്ലെന്ന് ഏതാണ്ടുറപ്പായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചർച്ചനടന്നിരുന്നു. ബിടിഎയുടെ ഒരുഭാഗത്തിന്റെ കാര്യത്തില്‍ ഈ വർഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാൻ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവുസംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് സൂചന.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവർഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇളവുകിട്ടുന്നതിനായി ചില മോട്ടോർസൈക്കിളുകള്‍, ബേബണ്‍ വിസ്കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്കിയുടേത് 150 ശതമാനത്തില്‍നിന്ന് 50 ആയാണ് കുറച്ചത്.
വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ അവിടന്ന് അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്.
തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചർച്ച നല്ലരീതിയില്‍ നടക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.