മുംബൈ: ടിഎംഎംഎല്ലിൽ 99.96 കോടി രൂപയുടെ നിക്ഷേപം നടത്തി ടാറ്റ മോട്ടോഴ്‌സ്. നിക്ഷേപത്തിലൂടെ ടാറ്റ മാർക്കോപോളോ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ (ടിഎംഎംഎൽ) മുഴുവൻ ഓഹരികളും അതിന്റെ സംയുക്ത സംരംഭ പങ്കാളിയായ മാർക്കോപോളോ എസ്‌എയിൽ നിന്ന് ഏറ്റെടുത്തതായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
നിർദിഷ്ട ഏറ്റെടുക്കലിന് മുമ്പ് ടിഎംഎംഎല്ലിൽ ടാറ്റ മോട്ടോഴ്‌സിന് 51 ശതമാനം ഓഹരിയുണ്ടായിരുന്നു. ബാക്കി 49 ശതമാനം ഓഹരി മാർക്കോപോളോ എസ്എയുടെ കൈവശമായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഓഹരി ഏറ്റെടുക്കലോടെ ടിഎംഎംഎൽ ടാറ്റ മോട്ടോഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. കമ്പനിയുടെ ബസ് ബോഡി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നത് ടിഎംഎംഎല്ലാണ്.
ഏകദേശം 100 കോടി രൂപയ്ക്ക് ബസ് സംയുക്ത സംരംഭമായ ടാറ്റ മാർക്കോപോളോ മോട്ടോഴ്‌സിലെ പങ്കാളിയുടെ ഓഹരി വാങ്ങുമെന്ന് 2020 ൽ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നു. ടാറ്റ മാർക്കോപോളോ മോട്ടോഴ്‌സ് ലിമിറ്റഡ് എന്നത് 2006-ൽ ടാറ്റയും ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ബസ്, കോച്ച് നിർമ്മാതാക്കളായ മാർക്കോപോളോ എസ്.എ.യും തമ്മിൽ രൂപീകരിച്ച 51:49 സംയുക്ത സംരംഭമായിരുന്നു.
സംയുക്ത സംരംഭത്തിന് ധാർവാഡിലും ലഖ്‌നൗവിലും നിർമ്മാണ സൗകര്യങ്ങളുണ്ട്. ഇടപാട് ടിഎംഎംഎല്ലിന്റെ പ്രവർത്തനങ്ങളെയോ കമ്പനിയുടെ സേവനത്തെയോ ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.