
മുംബൈ: 350-ലധികം ദേശീയ പാതകളിലായി 450-ലധികം ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചതായി ടാറ്റ പവർ അറിയിച്ചു. ഇതിൽ ഏറ്റവും നീളമേറിയ ഹൈവേയായ NH 44 ഉം ഏറ്റവും തിരക്കേറിയ ഹൈവേയായ NH 19 ഉം ഉൾപ്പെടുന്നു. ഇന്ത്യയിലുടെനീളം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനുള്ള കമ്പനിയുടെ രാജ്യവ്യാപക പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് ടാറ്റ പവർ പ്രസ്താവനയിൽ പറഞ്ഞു.
ഹൈവേകളിലെ ഈ 450+ ഇവി ചാർജിംഗ് പോയിന്റുകൾ ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ, കാർ ഡീലർഷിപ്പുകൾ തുടങ്ങി 25 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിയുള്ള വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും. കൂടാതെ പാൻ-ഇന്ത്യ ചാർജിംഗ് പോയിന്റുകളുടെ ഫലപ്രദമായ പ്രവർത്തന മാനേജ്മെന്റിനായി ഒരു നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (എൻഒസി) സ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
ഈ സാമ്പത്തിക വർഷത്തോടെ 6,500-ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ ടാറ്റ പവറിന് 21,000 ഹോം ചാർജറുകൾ (സ്വകാര്യ ഉപയോഗത്തിന്), 240+ ഇലക്ട്രിക് ബസ് ചാർജിംഗ് പോയിന്റുകൾ, 2,400 ലധികം പൊതു, അർദ്ധ പബ്ലിക് ചാർജറുകൾ എന്നിവയുടെ ശൃംഖലയുണ്ട്.