
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻ്റുകളിൽ ഒന്ന് ടാറ്റ സ്റ്റീൽ അടച്ച് പൂട്ടി. ബ്രിട്ടനിലെ വെയിൽസിലെ പ്ലാൻ്റാണ് അടച്ചുപൂട്ടിയത്. ഒരു നൂറ്റാണ്ടിലേറെയായുള്ള സ്റ്റീൽ നിർമ്മാണത്തിനാണ് ഇതോടെ തിരശീല വീണത്.
സൗത്ത് വെയിൽസിലെ ടാറ്റ സ്റ്റീലിൻ്റെ പോർട്ട് ടാൽബോട്ട് പ്ലാൻ്റാണ് പ്രവർത്തനം നിർത്തിയത്. പരമ്പരാഗത ഉരുക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടാറ്റ സ്റ്റീൽ യുകെ വിരാമമിട്ടത് നിരവധി പേരെ സങ്കടത്തിലാക്കി. സൗത്ത് വെയിൽസിലെ ടാറ്റ സ്റ്റീലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പോർട്ട് ടാൽബോട്ട് പ്ലാൻ്റ്.
100 വർഷത്തിലേറെയായി പരമ്പരാഗതമായ പ്ലാൻ്റ് ഇവിടെ പ്രവർത്തിക്കുന്നു.
യുകെയിൽ നിന്നുള്ള സ്ക്രാപ്പ് സ്റ്റീൽ ഉപയോഗിച്ച് സ്റ്റീൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. 2027-2028-ൽ ഈ സൈറ്റിലെ ഉരുക്ക് നിർമ്മാണങ്ങൾ പുനരാരംഭിക്കും എന്നാണ് സൂചന.
മുംബൈ ആസ്ഥാനമായുള്ള ടാറ്റ സ്റ്റീൽ ഇവിടുത്തെ 5,000-ത്തിലധികം തൊഴിലവസരങ്ങൾ നിലനിർത്തുമെന്നും സൂചനയുണ്ട്. ബിസിസിൻ്റെ ഭാവി പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാത്ത വിധത്തിലും തൊഴിൽ അവസരങ്ങളെ ബാധിക്കാത്ത രീതിയിലും പ്രതിസന്ധി കൈകാര്യം ചെയ്യുമെന്ന് ടാറ്റ സ്റ്റീൽ സിഇഒ രാജേഷ് നായർ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ടാറ്റ സ്റ്റീലിനെ ഇവിടെ നിലനിർത്തിയിരുന്ന ആയിരക്കണക്കിന് ആളുകളുടെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.
ടാറ്റയുടെ പോർട്ട് ടാൽബോട്ട് പ്ലാന്റ് കൂടുതൽ നിക്ഷേപങ്ങൾ സമാഹരിച്ച് പുതിയ ബിസിനസ് ആസൂത്രണം ചെയ്യുന്നതായാണ് സൂചന. യുകെയിലുടനീളമുള്ള 5,000-ത്തിലധികം തൊഴിലവസരങ്ങൾ ടാറ്റ സ്റ്റീൽ നിലനിർത്തും എന്ന് കമ്പനി പറഞ്ഞത് ഈ അടിസ്ഥാനത്തിലാണ്.
പരമ്പരാഗത സ്റ്റീൽ നിർമാണ രീതി ഉപേക്ഷിച്ച് ഇലക്ട്രിക് ആർക് ഫർണസ് ടെക്നോളജിയിലൂടെയാകും ഇനി കമ്പനി സ്റ്റീൽ നിർമാണം തുടങ്ങുക. യുകെ സർക്കാരിൽ നിന്ന് ഇതിനായുള്ള പ്രത്യേക ഫണ്ടിങ് കമ്പനി നേടിയിരുന്നു.
പോർട്ട് ടാൽബോട്ടിലെ പരമ്പരാഗത സ്റ്റീൽ നിർമാണം സ്ഫോടനം ഉണ്ടാകാൻ സാധ്യതയുള്ള ചൂളകളും, കോക്ക് ഓവനുകളും ഒക്കെ ഉപയോഗിച്ചാണ്. ഇവയോടാണ് ടാറ്റ താൽക്കാലികമായി വിട പറയുന്നത്.
നിലവിലെ പ്ലാൻ്റ് നിലനിറുത്തന്നതും പരമ്പരാഗത രീതിയിൽ കൂടുതൽ നിക്ഷേപം നിക്ഷേപം നടത്തുന്നതും പാരിസ്ഥിതികമായി ലാഭകരമല്ലാത്തതിനാലാണ് പ്ലാൻ്റ് പൂട്ടുന്നത് എന്നാണ് യുകെയിലെ ടാറ്റ സ്റ്റീലിൻ്റെ വിശദീകരണം.