മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ടാറ്റ ടെക്നോളജീസ് ആറ് മാസത്തിനുള്ളിൽ ഓഹരി വിപണിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയാണ് ടാറ്റ ടെക്നോളജീസ്.
പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ)യ്ക്കുള്ള ആദ്യഘട്ട രേഖകൾ കഴിഞ്ഞ മാർച്ചിലാണ് സമർപ്പിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള പുതിയ കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ഐ.പി.ഒ ആണ് അവസാനമായി ടാറ്റ ഗ്രൂപ്പിൽ നിന്നും എത്തിയത്.
ഏയ്‌റോ സ്‌പേസ്, ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ഹെവി മെഷിനറി തുടങ്ങിയ മേഖലകൾക്കുള്ള സാങ്കേതിക സേവനങ്ങൾ കമ്പനി നൽകി വരുന്ന കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്.
ടാറ്റ ടെക്‌നോളജീസിൽ 74.69 ശതമാനം ഓഹരി പങ്കാളിത്തം ഇപ്പോൾ ടാറ്റ മോട്ടോഴ്‌സിനുണ്ട്. ആൽഫയ്ക്ക് 7.26 ശതമാനവും ടാറ്റ കാപിറ്റലിന് 3.63 ശതമാനവും പങ്കാളിത്തമുണ്ട്.
മൊത്തം 9.57 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതിൽ 8.11 കോടിയും ടാറ്റ മോട്ടോഴ്‌സാണ് വിൽക്കുന്നത്. 8,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്.
ഐ.പി.ഒ വഴി 1,600 കോടി രൂപ സമാഹരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.