തിരുവനന്തപുരം: 2021-22-ലെ സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനവളർച്ച വലുതല്ലെന്ന് സി.എ.ജി. അതേസമയം, 2022 മാർച്ച് 31 വരെ പത്തുവകുപ്പുകളിലെമാത്രം വരുമാനക്കുടിശ്ശിക 27,592 കോടിയായി.
2022-21-ൽ തനതു നികുതി വരുമാനം മുൻവർഷത്തെക്കാൾ 22.41 ശതമാനമാണ് വളർന്നത്. എന്നാൽ, കോവിഡിനുമുമ്പുള്ള 2018-19 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് 15 ശതമാനമാണ്.
മൊത്തം റവന്യൂ വരുമാനത്തിന്റെ ശതമാനം നോക്കിയാൽ 2017-18-ൽ 56 ശതമാനമായിരുന്നത് 2021-22ൽ 50 ശതമാനമായി. തനതു വരുമാനത്തിലെ വളർച്ച നേട്ടമായി സർക്കാർ അവകാശപ്പെടുമ്പോഴാണ് സി.എ.ജി.യുടെ ഈ നിരീക്ഷണം.
കുടിശ്ശിക സംബന്ധിച്ച് വകുപ്പുകൾ നൽകിയ വിവരങ്ങൾ അപൂർണമാണ്. എന്നിട്ടും 27,592 കോടിയാണ് കുടിശ്ശിക. ഇതിൽ ജി.എസ്.ടി. നിലവിൽ വന്നതിനുമുമ്പുള്ള നികുതിക്കുടിശ്ശിക 13,410.12 കോടിയാണ്. മോട്ടോർ വാഹനവകുപ്പ് 2868.47 കോടിയും വൈദ്യുതിവകുപ്പ് 3118.50 കോടിയും പിരിച്ചെടുക്കാനുണ്ട്.
നികുതിവെട്ടിക്കൽ കേസുകൾ തീർപ്പാക്കുന്നതിലും വലിയ കാലതാമസമുണ്ട്. മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും വിഭാഗത്തിലും തീർപ്പാകാത്ത കേസുകൾ 1.47 ലക്ഷമാണ്.
2021-22-ൽ കേരളത്തിനുള്ള കേന്ദ്രസഹായം മുൻവർഷത്തെക്കാൾ 3.38 ശതമാനം കുറഞ്ഞതായും സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1051.06 കോടി രൂപയാണ് കുറഞ്ഞത്.
ധനകാര്യകമ്മിഷന്റെ സഹായധനം 4122.33 കോടി കൂടിയപ്പോൾ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള സഹായത്തിൽ 1340.18 കോടിയും ഗ്രാന്റുകളിൽ 3832.57 കോടിയും കുറവുവന്നു.
2021-22-ൽ സംസ്ഥാനത്തിന്റെ നികുതിവരുമാനം 68,803 കോടിയായിരുന്നു. ഇതിൽ 24169.8 കോടി രൂപ ചരക്ക്-സേവന നികുതിയിൽ നിന്നാണ്. ഇതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ നികുതി നൽകിയിരിക്കുന്നത് മദ്യം വിൽക്കുന്ന ബിവറേജസ് കോർപ്പറേഷനാണ് -12,706.95 കോടി രൂപ. മൊത്തം നികുതി വരുമാനത്തിന്റെ 22 ശതമാനം.
അതിനാൽ, സംസ്ഥാന നികുതിവരുമാനത്തിന്റെ ഏറ്റവും വലിയ ഒറ്റസ്രോതസ്സായി സി.എ.ജി. വിശേഷിപ്പിക്കുന്നത് ബിവറേജസ് കോർപ്പറേഷനെയാണ്.
നികുതി, നികുതിയേതര വരുമാനത്തിന്റെ വലിയൊരുഭാഗം പെട്രോളിയം, മദ്യം, ലോട്ടറി തുടങ്ങിയവയിൽ നിന്നാണ് ശേഖരിക്കുന്നതെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.