
കൊച്ചി: കൊവിഡും ലോക്ക്ഡൗണും കണ്ടെയ്‌നർ ക്ഷാമവും മൂലം തുടർച്ചയായ രണ്ടാംവർഷവും ഇന്ത്യയുടെ തേയില കയറ്റുമതി തളർന്നു. 2021-22ൽ 5,415.78 കോടി രൂപയുടെ 200.79 മില്യൺ കിലോഗ്രാം തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. 2020-21ൽ കയറ്റുമതി 5,311.53 കോടി രൂപയുടെ 203.79 മില്യൺ കിലോഗ്രാമായിരുന്നു.
2018-19ലെ 5,506.84 കോടി രൂപയുടെ 254.50 മില്യൺ കിലോഗ്രാമിൽ നിന്നും 2019-20ലെ 5,457.10 കോടി രൂപയുടെ 241.34 മില്യൺ കിലോഗ്രാമിൽ നിന്നുമാണ് ഈ തളർച്ച. നടപ്പുവർഷം (2022-23) ജനുവരി-മേയിൽ 2,116.75 കോടി രൂപയുടെ 83.49 മില്യൺ കിലോഗ്രാം കയറ്റുമതി നടന്നു. മുൻവർഷത്തെ സമാനകാലയളവിൽ കയറ്റുമതി അളവ് 77.26 മില്യൺ കിലോഗ്രാമും മൂല്യം 2,036.37 കോടി രൂപയുമായിരുന്നു; ഇക്കുറി അളവിൽ വളർച്ച 8.06 ശതമാനവും മൂല്യത്തിൽ വളർച്ച 3.94 ശതമാനവും.
കൊവിഡ് കാലത്തും ശേഷവും ഒരുരാജ്യവും ഇന്ത്യയുടെ തേയില കയറ്റുമതി നിഷേധിച്ചിട്ടില്ലെന്നും മികച്ച ഗുണനിലവാരം ഇന്ത്യൻ തേയിലയുടെ മികവാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡപ്രകാരം പരിശോധനകൾ നടത്തിയശേഷമാണ് കയറ്റുമതി.