
മുംബൈ: ടെസ്ല ഇന്ത്യൻ വിപണിയിലെത്തിയാലും ഇന്ത്യൻ കാർ കമ്പനികളെ അത് അധികം ബാധിക്കാനിടയില്ലെന്ന് ബ്രോക്കറേജ് കമ്പനിയായ സി.എല്‍.എസ്.എ. അതേസമയം, ടെസ്ലയുടെ വരവ് ഇന്ത്യൻ കാർ വിപണിയില്‍ പ്രീമിയം വിഭാഗത്തിലേക്കുള്ള ചുവടുമാറ്റത്തിനു വേഗം കൂട്ടിയേക്കാം.
ആഭ്യന്തര കമ്ബനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് സമീപഭാവിയില്‍ വലിയ പ്രതിസന്ധി ഇതുകാരണം ഉണ്ടാകാനിടയില്ലെന്നും സി.എല്‍.എസ്.എ. വിലയിരുത്തുന്നു.
ഇന്ത്യയില്‍ വൈദ്യുത വാഹനത്തിന്റെ സ്വീകാര്യത ഉയർന്നുതുടങ്ങുന്നതേയുള്ളൂ. 2027-28 സാമ്പത്തിക വർഷത്തോടെയിത് 15 ശതമാനത്തിലും 2029-30 സാമ്ബത്തികവർഷം 25 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷ.
അപ്പോഴേക്കും വൈദ്യുത വാഹനങ്ങളുടെയും ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെയും വിലയിലുള്ള അന്തരം കുറയുമെന്നും സി.എല്‍.എസ്.എ. പറയുന്നു.
ടെസ്ലയുടെ അമേരിക്കയിലെ ഏറ്റവും വില കുറഞ്ഞ കാറിന് 35,000 ഡോളറാണ് വില. അതായത് ഏകദേശം 29 മുതല്‍ 30 ലക്ഷം രൂപ വരും. ഇന്ത്യയില്‍ ശരാശരി വില്‍പ്പനവില 11.6 ലക്ഷം രൂപയാണ്. ടെസ്ല തുടക്കത്തില്‍ ഇറക്കുമതിയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിത്തീരുവയും ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ടെസ്ല കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍ക്കുന്നത് കമ്പനിക്ക് ചെലവു കൂടും. ടെസ്ലയുടെ നിലവിലുള്ള ഏറ്റവും വിലകുറഞ്ഞ കാർ ഇന്ത്യയിലെത്തിച്ച് വില്‍ക്കുമ്ബോള്‍ 35 മുതല്‍ 40 ലക്ഷം രൂപ വരെയാകുമെന്നാണ് കണക്കാക്കുന്നത്.
ഈ ഉയർന്ന വിലതന്നെയാകും ടെസ്ലയ്ക്കു മുന്നിലുള്ള വെല്ലുവിളി. വില, ഇന്ധന ക്ഷമത എന്നിവയില്‍ വലിയ പ്രാധാന്യം നല്‍കുന്ന ഇന്ത്യൻ വിപണിയില്‍ പ്രീമിയം വിഭാഗത്തിലാണ് ടെസ്ലയ്ക്ക് മത്സരിക്കാൻ കഴിയുകയെന്നു സാരം.
ഇറക്കുമതിത്തീരുവയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവു വരുത്തിയാലും അന്തിമവിലയില്‍ അതു വലിയ മാറ്റമുണ്ടാക്കാനിടയില്ല.
മഹീന്ദ്രയുടെ പുതുനിര കാറുകള്‍, ഹ്യൂണ്ടായ് ഇ – ക്രെറ്റ, മാരുതി സുസുക്കി ഇ വിറ്റാര എന്നിവയേക്കാള്‍ 20 മുതല്‍ 50 ശതമാനം വരെ അധികവിലയാണ് ടെസ് ലയ്ക്ക് നല്‍കേണ്ടി വരുക.
അതുകൊണ്ടുതന്നെ ടെസ്ലയ്ക്ക് വലിയ വില്‍പ്പന ഇന്ത്യയില്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സി.എല്‍.എസ്.എ. വിലയിരുത്തുന്നു. അല്ലെങ്കില്‍ ഫീച്ചറുകള്‍ കുറച്ച് വില കുറഞ്ഞ കാറുകളുമായി വിപണിയില്‍ പ്രവേശിക്കേണ്ടിവന്നേക്കുമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.