
കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ഇന്ത്യൻ ഐ.ടി കമ്പനികൾ ശക്തമായ പരീക്ഷണം നേരിടുന്നു. വിപണിയിലെ തളർച്ച മൂലം ആഗോള കോർപ്പറേറ്റ് കമ്പനികൾ ചെലവ് ചുരുക്കുന്നതാണ് ഐ.ടി മേഖലയിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നത്.
ഇതോടൊപ്പം ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കും കമ്പനികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലും ഗണ്യമായ കുറവാണുണ്ടായത്.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നില്ല.
രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോയുടെ ലാഭം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 12 ശതമാനം ഇടിഞ്ഞ് 2694 കോടി രൂപയിലെത്തി.
കമ്പനിയുടെ വരുമാനത്തിലും ഇക്കാലയളവിൽ 4.4 ശതമാനം കുറവുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ഇക്കാലയളവിൽ അറ്റാദായത്തിൽ കേവലം രണ്ട് ശതമാനം വർദ്ധന മാത്രമാണ് നേടിയത്.
രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 6,106 കോടി രൂപയായി.
വെല്ലുവിളികൾ ശക്തമായതോടെ ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, ടെക്ക് മഹീന്ദ്ര, കോഗ്‌നിസന്റ് തുടങ്ങിയവയെല്ലാം പ്രതിസന്ധി തരണം ചെയ്യാൻ പുതിയ നടപടികൾ ആലോചിക്കുകയാണ്. പല കമ്പനികളും പുതിയ നിയമനങ്ങൾ മരവിപ്പിക്കാനും കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ പിരിച്ചു വിടാനും ഒരുങ്ങുകയാണ്.
പുതിയ നിയമനങ്ങൾ കരുലോടെ മതിയെന്നാണ് അവർക്ക് വിദേശ കമ്പനികളിൽ നിന്നും ലഭിക്കുന്ന നിർദേശം.