തിരുവനന്തപുരം: പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ, ബീയർ പാർലർ പ്രവർത്തനസമയം 2 മണിക്കൂർ കൂടി നീളും.
രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. എന്നാൽ കൊച്ചി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിർത്തി നിർണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ല.
കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തപ്പോൾ കോർപറേഷൻ പ്രദേശത്തെ ഒഴിവാക്കി. തിരുവനന്തപുരം നഗരത്തിൽ ഒരു ടൂറിസം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിധി 200 മീറ്ററാക്കി ചുരുക്കി.
നിലവിലുള്ള 15 ടൂറിസം കേന്ദ്രങ്ങൾക്കു പുറമേയാണു 74 കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പ് അംഗീകരിച്ചത്. ബാർ, ബീയർ പാർലറുകളുടെ പ്രവർത്തനസമയം ഇപ്പോൾ രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.
എന്നാൽ നോട്ടിഫൈഡ് ടൂറിസം കേന്ദ്രങ്ങളാണെങ്കിൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. നൈറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ രാത്രിയിലെ സമയം നീട്ടി നൽകണമെന്നതു ടൂറിസം മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്.
കോൺഫറൻസ് ടൂറിസം കൂടുതൽ നടക്കുന്ന കൊച്ചിയിൽനിന്നാണ് ഈ ആവശ്യം പ്രധാനമായി ഉയർന്നിരുന്നത്. പുതിയ വിജ്ഞാപനത്തിൽ കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എറണാകുളം, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകൾക്കാണു ബാധകം. എന്നാൽ ഈ വില്ലേജുകളിൽ ഉൾപ്പെടുന്ന കൊച്ചി കോർപറേഷൻ പ്രദേശത്തിനു ബാധകമല്ലെന്നു വിജ്ഞാപനത്തിൽ പറയുന്നു.
തിരുവനന്തപുരത്തു കവടിയാർ പാലസ് മുതൽ പട്ടം പാലസ് വരെയുള്ള 200 മീറ്ററിൽ ടൂറിസം കേന്ദ്രം ഒതുക്കുകയും ചെയ്തു. കോഴിക്കോട്ടും കൊല്ലത്തും കോർപറേഷൻ പരിധിയിലെ ബീച്ചിനെ മാത്രമായി നോട്ടിഫൈ ചെയ്ത് മറ്റു പ്രദേശങ്ങളെ ഒഴിവാക്കി.
വിജ്ഞാപനം ചെയ്ത ടൂറിസം കേന്ദ്രങ്ങളിൽ പകുതിയും ഗ്രാമീണമേഖലയിലെ കുന്നിൻ പ്രദേശങ്ങളാണ്.