ന്യൂഡൽഹി: ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന ‘ഡാർക് പാറ്റേൺ’ രീതി നിയന്ത്രിക്കണമെന്ന് കേന്ദ്രം ഇന്റർനെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു.
ഇ–കൊമേഴ്സ് സൈറ്റുകളിലും മറ്റും സാധനം വാങ്ങുമ്പോൾ പല തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കൽ നടക്കുന്നതായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വിലയിരുത്തി.
ഗൂഗിൾ, ഫ്ലിപ്കാർട്ട്, ആമസോൺ, ഫെയ്സ്ബുക്, യൂബർ, ഒല, ബിഗ് ബാസ്ക്കറ്റ്, മീഷോ അടക്കമുള്ള കമ്പനികളുടെ പ്രതിനിധികൾ മന്ത്രാലയം വിളിച്ച യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ സ്വയം നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദേശം.
തെറ്റിദ്ധരിപ്പിക്കലിലൂടെ ഉപയോക്താവിൽ നിന്ന് നേടിയെടുക്കുന്ന സമ്മതം യഥാർഥ സമ്മതമല്ലെന്ന് ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.
എന്താണ് ഡാർക് പാറ്റേണുകൾ?
ഇ–കൊമേഴ്സ് സൈറ്റുകളിലോ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലോ പരതുമ്പോൾ ‘ടിക്കറ്റ്‍/ ഉൽപന്നം 2 എണ്ണം മാത്രമേ ബാക്കിയുള്ളൂ, വേഗം ബുക്ക് ചെയ്യൂ’ എന്ന തരത്തിലുള്ള വ്യാജ അറിയിപ്പുകൾ ഡാർക് പാറ്റേണിന് ഉദാഹരണമാണ്.
ഉൽപന്നങ്ങൾ കാർട്ടിലേക്ക് ചേർക്കുമ്പോൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉൽപന്നങ്ങൾ കമ്പനി തനിയെ ചേർക്കുന്ന രീതിയും ഇതിന്റെ പരിധിയിൽ വരും.
നിശ്ചിത സേവനം ലഭിക്കാൻ നിർബന്ധമായും സൈൻ അപ് ചെയ്യണമെന്ന വ്യവസ്ഥ, വാർത്തയെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങൾ, ഹിഡൻ ചാർജുകൾ തുടങ്ങിയവയൊക്കെ ഡാർക് പാറ്റേണുകളുടെ ഉദാഹരണമാണ്.