
ന്യൂഡൽഹി: പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒ.പി.എസ്) ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. അതേസമയം, സർക്കാർ ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ കണക്കിലെടുക്കാൻ സാധിക്കും.
ദേശീയ പെൻഷൻ പദ്ധതി പുനരവലോകനം ചെയ്തു വരുന്ന സമിതിയുടെ അധ്യക്ഷൻ കുടിയായ ധനകാര്യ സെക്രട്ടറി ടി.വി സോമനാഥനാണ് ഇക്കാര്യം പറഞ്ഞത്.
ജീവനക്കാരുടെ സംഘടനകളും സംസ്ഥാന സർക്കാറുകളുമായി പലവട്ടം ചർച്ച നടന്നു കഴിഞ്ഞു. പെൻഷൻ ഫണ്ട് നിയന്ത്രണ വികസന അതോറിട്ടിയായ പി.എഫ്.ആർ.ഡി.എയുമായും ചർച്ചകൾ നടന്നു.
ഒ.പി.എസിലേക്ക് മടങ്ങാൻ കഴിയില്ലെന്ന നിഗമനത്തിലേക്കാണ് ഇതുവഴിയെല്ലാം എത്തിച്ചേരുന്നത്. രാജ്യത്തിന്റെ വിശാല സാമ്പത്തിക ഭാവിക്കു ദോഷം ചെയ്യുന്ന പഴയ പെൻഷൻ പദ്ധതി സാമ്പത്തികമായും ഗുണകരമല്ല.
ജീവനക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങൾ കണക്കിലെടുത്ത് ഒരു മധ്യപാത സ്വീകരിക്കാൻ കഴിയും. മൂന്നു പ്രധാന വിഷയങ്ങളാണ് ഉള്ളത്. വിപണിയുമായി ബന്ധിപ്പിക്കാത്ത ഒരു പെൻഷൻ പദ്ധതി വേണം.
നാണ്യപ്പെരുപ്പം കണക്കിലെടുത്തുള്ള സംരക്ഷണം കിട്ടണം. കുറഞ്ഞ സേവനകാലം മാത്രമുണ്ടായിരുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കണം.
സാമ്പത്തികമായി യുക്തിസഹമായ വിധത്തിൽ ഈ മൂന്നു വിഷയങ്ങളും പരിഗണിക്കപ്പെടണം.
ഭാവി തലമുറകൾക്ക് അധികഭാരം നൽകുന്നതാകരുതെന്നും സോമനാഥൻ കൂട്ടിച്ചേർത്തു.