
മുംബൈ: തങ്ങളുടെ പ്രധാന വരുമാന മേഖലയായ കൽക്കരി കച്ചവട വിഭാഗത്തിന്റെ മികച്ച പ്രകടനത്തിന്റെ സഹായത്തോടെ ത്രൈമാസ ലാഭം ഇരട്ടിയിലധികം വർധിച്ചതായി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് അറിയിച്ചു.
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത ലാഭം മുൻ വർഷത്തെ 3.04 ബില്യൺ രൂപയിൽ നിന്ന് 7.22 ബില്യൺ ഇന്ത്യൻ രൂപയായി (88.3 ദശലക്ഷം ഡോളർ) വർദ്ധിച്ചു.
അദാനി എന്റർപ്രൈസസിന്റെ പ്രധാന കൽക്കരി വ്യാപാര ബിസിനസ്സ് വരുമാനത്തിൽ 42 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തിൽ കൽക്കരി വില ഇടിഞ്ഞപ്പോഴും, വ്യാപാര ബിസിനസ്സിന് തുണയായത് ഉയർന്ന അളവിലുള്ള വിൽപ്പനയാണെന്ന് കമ്പനി പറഞ്ഞു.
വേനൽച്ചൂടിൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന പ്രതീക്ഷയിൽ പവർ പ്ലാന്റുകൾ ഇന്ധനം സംഭരിച്ചതോടെ ഈ വർഷം കൽക്കരിയുടെ ആവശ്യകത ഉയർന്നു. ഗ്രീൻ എനർജി പ്രവർത്തനങ്ങൾ നടത്തുന്ന ന്യൂ ഇൻഡസ്ട്രീസ് ഇക്കോസിസ്‌റ്റം ഈ പാദത്തിൽ 23 ശതമാനം ഉയർന്നതായി കമ്പനി വ്യക്തമാക്കി.
ഇതിന് പുറമെ ഗൗതം അദാനിയെ അഞ്ച് വർഷത്തേക്ക് എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ചതായും അദാനി എന്റർപ്രൈസസ് അറിയിച്ചു.