കൊച്ചി: ഇന്ത്യൻ വ്യോമയാന വിപണി രണ്ടു കമ്പനികളുടെ കൈപ്പിടിയിലേക്ക്. ആഭ്യന്തര വിമാന സർവീസുകളില്‍ 90 ശതമാനം വിഹിതത്തോടെ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും(Air India) ഇന്റർഗ്ളോബ് എന്റർപ്രസസിന്റെ ഇൻഡിഗോയും(Indigo) ഇന്ത്യൻ ആകാശം വാഴുകയാണ്.
കൊവിഡ് ലോക്ക്‌ഡൗണിന്(Covid Lockdown) മുമ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്ന സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം കൂടി കൈയടക്കിയാണ് ഇവ റെക്കാഡ് വളർച്ച നേടുന്നത്. മറ്റൊരു പ്രമുഖ എയർലൈനായ ഗോ ഫസ്‌റ്റ് ഈ വർഷമാദ്യം പ്രവർത്തനം നിറുത്തിയിരുന്നു.
നിലവില്‍ സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇൻഡിഗോയാണ്. ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വിപണി വിഹിതം 62.7 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാന കമ്പനികളുടെ വിപണി വിഹിതം 27 ശതമാനമായി ഉയർന്നു.
എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ ഏഷ്യ എക്‌സ്‌പ്രസ്, വിസ്താര എന്നിവ ഉള്‍പ്പെടുന്ന എയർ ഇന്ത്യ എയർലൈൻസ് രണ്ടുവർഷത്തെ പുനരുജ്ജീവന പദ്ധതി പൂർത്തിയാക്കുമ്പോള്‍ വിപണി വിഹിതം ആറ് ശതമാനം വർദ്ധിപ്പിച്ചു.
വിമാന കമ്പനികളുടെ ശവപ്പറമ്പ്
പത്ത് വർഷത്തിനിടെ അനവധി വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിലംപരിശായി. ചെലവ് കുറഞ്ഞ എയർലൈനുകള്‍ മുതല്‍ ആഡംബര സേവനദാതാക്കള്‍ വരെ മത്സരം നേരിടാനാകാതെ തകർന്നു. ഇതില്‍ 1981ല്‍ ആരംഭിച്ച വായുദൂത് മുതല്‍ 2024ല്‍ വീണുപോയ ഗോ ഫസ്റ്റ് വരെ ഉള്‍പ്പെടുന്നു.
നിലവിലെ കമ്പനികള്‍
- ഇൻഡിഗോ
- എയർ ഇന്ത്യ(ടാറ്റ)
- വിസ്‌താര(ടാറ്റ)
- എ.ഐ.എക്സ് കണക്‌ട്(ടാറ്റ)
- സ്‌പൈസ് ജെറ്റ്
- ആകാശ എയർ
- അലയൻസ് എയർ
ചിറക് കരിഞ്ഞവർ
- സഹാറ എയർലൈൻസ്- സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2007ല്‍ ജെറ്റ് എയർവെയ്‌സ് ഏറ്റെടുത്തു
- ഡെക്കാൻ എയർലൈൻസ്- മത്‌സരം നേരിടാനാവാതെ 2007ല്‍ കിംഗ്ഫിഷറിന് വിറ്റു
- പാരാമൗണ്ട് എയർലൈൻസ്- കടക്കെണി മൂലം 2010ല്‍ പ്രവർത്തനം നിറുത്തി
- ഇന്ത്യൻ എയർലൈൻസ്- 2011ല്‍ എയർ ഇന്ത്യയുമായി ലയിച്ചു
- കിംഗ് ഫിഷർ എയർലൈൻസ്- നഷ്‌ടം കുമിഞ്ഞു കൂടിയതോടെ 2012ല്‍ പൂട്ടി
- എയർ കോസ്‌റ്റ- 2017ല്‍ പ്രവർത്തനം നിറുത്തി
- ജെറ്റ് എയർവെയ്സ്- കടം പെരുകി പ്രവർത്തനം അവസാനിപ്പിച്ചു
- ഗോ ഫസ്‌റ്റ്- പാപ്പർ നടപടികള്‍ പുരോഗമിക്കുന്നു
ഇൻഡിഗോ മേധാവിത്വം
രാജ്യത്തെ 1,048 റൂട്ടുകളില്‍ 769 ലും ഇൻഡിഗോ മാത്രമാണ് സർവീസ് നടത്തുന്നത്. വിസ്താരയുമായി ലയിച്ചതോടെ ടാറ്റ ഗ്രൂപ്പിന്റെ വിഹിതവും ഗണ്യമായി ഉയരുകയാണ്.
അടിതെറ്റുന്ന സ്പൈസ് ജെറ്റ്
രാജ്യത്തെ മറ്റൊരു പ്രമുഖ വിമാന കമ്ബനിയായ സ്‌പൈസ് ജെറ്റും പിടിച്ചുനില്‍ക്കാൻ പാടുപെടുകയാണ്. ആഗസ്‌റ്റില്‍ കമ്പനിയുടെ വിപണി വിഹിതം 2.3 ശതമാനമായി കുറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സേവനദാതാക്കള്‍ക്കും കോടിക്കണക്കിന് രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഇതോടൊപ്പം കോടതികളില്‍ നടക്കുന്ന കേസുകളും കമ്പനിയെ വലയ്ക്കുന്നു.
പ്രവർത്തന ചെലവിന് പണമില്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി.