
മുംബൈ: പ്രേംജി ഇൻവെസ്‌റ്റ്‌സ്, ഫയർസൈഡ് വെഞ്ച്വേഴ്‌സ് എന്നിവർ നേതൃത്വം നൽകിയ സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 177 കോടി രൂപ സമാഹരിച്ച് മാട്രസ്സ് സ്റ്റാർട്ടപ്പായ ദി സ്ലീപ്പ് കമ്പനി.
വലിയൊരു ഓഫ്‌ലൈൻ വിതരണ സംവിധാനം സ്ഥാപിക്കുന്നതിനാണ് ഫണ്ട് സ്വരൂപിച്ചതെന്ന് കമ്പനി അറിയിച്ചു. തങ്ങൾ ഈ വർഷം 25 എക്‌സ്‌പീരിയൻസ് സ്റ്റോറുകളും 2024 മാർച്ചോടെ 100 സ്റ്റോറുകളും തുറക്കുമെന്നും. ഈ സ്റ്റോറുകൾ കൂടുതലും രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലായിരിക്കുമെന്നും കമ്പനിയുടെ സഹസ്ഥാപകനായ ഹർഷിൽ സലോട്ട് പറഞ്ഞു.
ദി സ്ലീപ്പ് കമ്പനിക്ക് ഇപ്പോൾ ബെംഗളൂരു, ഹൈദരാബാദ്, താനെ എന്നിവിടങ്ങളിലായി മൂന്ന് സ്റ്റോറുകളുണ്ട്. കമ്പനി നിലവിൽ പ്രതിവർഷം 1,20,000 മെത്തകൾ നിർമ്മിക്കുന്നു. കൂടാതെ ആറ്-എട്ട് മാസത്തിനുള്ളിൽ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
നിലവിൽ, ജപ്പാൻ, യുഎഇ, യുകെ എന്നിവിടങ്ങളിൽ വിപണി സാന്നിധ്യമുള്ള കമ്പനി അതിന്റെ അന്താരാഷ്ട്ര ബിസിനസ് വികസിപ്പിക്കാൻ പദ്ധതിയിടുന്നു. 2023 സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്ന് ദി സ്ലീപ്പ് കമ്പനി പ്രതീക്ഷിക്കുന്നു. 2022 ൽ, ഇത് 58 കോടി രൂപയുടെ വരുമാനം നേടി.