
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയതിലൂടെ സംസ്ഥാനത്തിന് രണ്ടുവർഷം കിട്ടിയത് 1751.51 കോടി രൂപ. പ്രളയകാലത്തെ നഷ്ടം നേരിടാൻ ഏർപ്പെടുത്തിയ പ്രളയ സെസിലൂടെ ഇതുവരെ കിട്ടിയത് 2244.88 കോടിയാണ്.
2023-ലെ ബജറ്റിലാണ് ഇന്ധന സെസ് പ്രഖ്യാപിച്ചത്. 2023-24-ല്‍ 954.32 കോടി ലഭിച്ചു. 2024-25 സാമ്ബത്തികവർഷം ജനുവരി 31-വരെ കിട്ടിയത് 797.19 കോടിയാണ്.
ക്ഷേമപെൻഷൻ നല്‍കുന്നതിന് പണംകണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. എന്നാല്‍, ഇതിന് വർഷം വേണ്ടത് 9,600 കോടിയാണെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇന്ധന സെസില്‍നിന്ന് കിട്ടുന്നതാകട്ടെ ഇതിന്റെ പത്തിലൊന്നുമാത്രം.
2018-ലെ പ്രളയത്തിലുണ്ടായ നഷ്ടം നികത്താൻ 2019 ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടുവർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. സാധനങ്ങളുടെ വിലയില്‍ ഒരുശതമാനമായിരുന്നു സെസ്.
രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തിയതാണെങ്കിലും ഇതിലും കുടിശ്ശിക വന്നു. പിരിച്ച സെസ് ഇനിയും സർക്കാരിലേക്ക് ഒടുക്കാൻ ശേഷിക്കുന്നവർക്കായി കുടിശ്ശിക തീർപ്പാക്കല്‍ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.