- ഡിപിആർ ജനുവരിയിൽ സമർപ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ഡി.പി.ആർ. സമർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഡി.എം.ആർ.സി. (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ). മെട്രോ കടന്നുപോകുന്ന മേഖലകളിൽ ഡി.എം.ആർ.സി.യുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ തുടങ്ങി.
കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ.എം.ആർ.എൽ.) പദ്ധതിയുടെ നടത്തിപ്പ്. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെയാണ് കെ.എം.ആർ.എൽ. ചുതലപ്പെടുത്തിയിരിക്കുന്നത്.
പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെയുള്ള ഒന്നാംഘട്ടവും കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെയുള്ള രണ്ടാംഘട്ടവും ഉൾപ്പെടുത്തിയാണ് ഇപ്പോൾ ലേസർ സർവേ നടത്തുന്നത്. ഡി.എം.ആർ.സി.ക്കായി മറ്റൊരു ഏജൻസിയാണ് സർവേ നടത്തുന്നത്.
ജനുവരിയിൽ ഡി.പി.ആർ. സമർപ്പിക്കാനാണ് കെ.എം.ആർ.എൽ. തീരുമാനം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ. 2012-ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനം ചെയ്തത്. 2014-ൽ ഡി.എം.ആർ.സി. ആദ്യ രൂപരേഖയും സമർപ്പിച്ചു.
പള്ളിപ്പുറം മുതൽ കൈമനം വരെ ആദ്യ ഘട്ടത്തിലും കൈമനം മുതൽ നെയ്യാറ്റിൻകര വരെ രണ്ടാം ഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്.
പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് നൽകുകയായിരുന്നു.
നേരത്തേ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്. കെ.എം.ആർ.എൽ. പിന്നീട് ഓൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്ന് കണ്ടെത്തിയത്.
പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന കൈമനം വഴി പള്ളിച്ചൽ വരെയാണ് ഒന്നാംഘട്ടത്തിൽ മെട്രോ വരുന്നത്. ടെക്നോപാർക്ക് വഴി ബൈപ്പാസിലൂടെ കടന്നുപോകുന്ന തരത്തിൽ കഴക്കൂട്ടം-ഈഞ്ചയ്ക്കൽ -കിള്ളിപ്പാലം പാതയിൽ രണ്ടാംഘട്ടത്തിൽ പദ്ധതി നടപ്പാക്കും.
പള്ളിച്ചലിൽനിന്ന് നെയ്യാറ്റിൻകരയിലേക്കും, ടെക്നോസിറ്റി മുതൽ മംഗലപുരം വരെയുമാകും മൂന്നാംഘട്ട വികസനം.