
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് വാണിജ്യ കപ്പലുകൾ കൂടെ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തിച്ചേരുന്നത് ആദ്യമായാണ്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ മൂന്ന് കപ്പലുകളാണ് ഒരേസമയം തുറമുഖത്തെത്തിയത്.
ഈ കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നർ കൈമാറ്റത്തിനായി ഏഴു ഷിപ്പ് ടു ഷോർ ട്രെയിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചു. മൂന്ന് കപ്പലിൽ നിന്നായി ഒരേ സമയം കണ്ടെയ്നർ ഗതാഗതം നടത്തി.
കപ്പലുകൾ ഒരേസമയം നങ്കൂരമിട്ടതിനനുസരിച്ച് കണ്ടെയ്നറുകൾ ക്രമീകരിക്കാൻ കഴിഞ്ഞത് വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യക്ഷമതയുടെയും വളർച്ചയുടെയും തെളിവാണെന്ന് തുറമുഖ കാര്യ വകുപ്പ് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
ഒന്നാംഘട്ടത്തിൽ പൂർത്തിയായ 800 മീറ്റർ ബർത്തിൽ 700 മീറ്റർ ബർത്ത് ഈ മൂന്ന് വാണിജ്യ കപ്പലുകൾക്കായി ഉപയോഗപ്പെടുത്തി. വരും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ കപ്പലുകൾക്ക് ഒരേസമയത്ത് ചരക്ക് കൈമാറ്റം ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്.
ഡിസംബറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം 125-ഓളം വാണിജ്യ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുണ്ട്. 25 കോടി രൂപയോളം നികുതി ഇനത്തിൽ പോർട്ട് സർക്കാരിന് കൈമാറി. പോർട്ടിൻ്റെ വരുമാനത്തിൻ്റെ 18 ശതമാനമാണ് ജിഎസ്ടിയായി ചുമത്തുന്നത്. തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിക്കും.
മാർച്ചിൽ ലക്ഷ്യമിടുന്നത് 4 ലക്ഷംടിഇയു ചരക്കുനീക്കം
ഓരോ കപ്പൽ എത്തുമ്പോഴുമുള്ള ചരക്കുഗതാഗത നീക്കം അനുസരിച്ചാണ് ഇവിടെ ബിസിനസ്. 2.4 ലക്ഷം ടിഇയു ട്രാൻസ്പോർട്ടാണ് ഇതുവരെ നടന്നത്.
മാർച്ചോടെ ഇത് നാല് ലക്ഷം ടിഇയു ആകുമെന്നാണ് കണക്കാക്കുന്നത്. ട്രയൽ റണ്ണിൽ തന്നെ കോടിക്കണക്കിന് രൂപയാണ് വിഴിഞ്ഞം തുറമുഖം സംസ്ഥാന ഖജനാവിലേക്ക് എത്തിച്ചത്.
പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് ശേഷിയുണ്ട്. പോർട്ട് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 30 ലക്ഷം കണ്ടെയ്നറുകളുടെ കൈമാറ്റമാണ് ലക്ഷ്യമിടുന്നത്.
2030-ഓടെ പ്രതിവർഷം 500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം കമ്മീഷൻ ചെയ്ത് പത്ത് വർഷത്തിന് ശേഷം (2034 മുതൽ) മൊത്തം വരുമാനത്തിൻ്റെ ഒരു ശതമാനം സർക്കാരിന് ലഭിക്കും.